രാജ്കോട്ട് ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെന്ന ശക്തമായ നിലയിലാണ്. 72 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 17 റണ്‍സോടെ റിഷഭ് പന്തും ക്രീസില്‍.

രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെന്ന ശക്തമായ നിലയിലാണ്. 72 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 17 റണ്‍സോടെ റിഷഭ് പന്തും ക്രീസില്‍.

രാജ്കോട്ടിലെ ബൗണ്‍സുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ പൂജ്യത്തിന് പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും പിന്നീട് വിന്‍ഡീസിന് ആശ്വസിക്കാന്‍ വകയൊന്നുമുണ്ടായില്ല. അരങ്ങേറ്റത്തില്‍ അരങ്ങുവാണ പൃഥ്വി ഷായും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഏകദിനശൈലിയില്‍ ബാറ്റ് വീശിയതോടെ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 133ല്‍ എത്തി. ഓവറില്‍ അഞ്ച് റണ്‍സ് ശരാശരിയിലായിരുന്നു ഷായുടെയും പൂജാരയുടെയും സ്കോറിംഗ്.

പൃഥ്വി ഷാ 154 പന്തില്‍ 134 റണ്‍സെടുത്തപ്പോള്‍, ചേതേശ്വര്‍ പൂജാര 130 പന്തില്‍ 86 റണ്‍സെടുത്തു. 19 ഫോറുകളുടെ അകമ്പടിയോടെയാണ് ഷാ 134 റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷാ-പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന്റെ അടിത്തറ. ഷായെ ബിഷൂ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പൂജാരയെ ലൂയിസ് വിക്കറ്റ് കീപ്പര്‍ ഡോര്‍വിച്ചിന്റെ കൈകളിലെത്തിച്ചു. പൂജാര പുറത്തായശേഷം ക്രീസിലെത്തിയ രഹാനെ-കോലി സഖ്യം മറ്റൊരു വലിയ കൂട്ടുകെട്ടിന് തുടക്കമിട്ടെങ്കിലും 41 റണ്‍സെടുത്ത രഹാനെയെ വീഴ്‌ത്തി റോസ്റ്റണ്‍ ചേസ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. ഇംഗ്ലണ്ടിലെ മികച്ച ഫോം തുടര്‍ന്ന കോലി അവസരങ്ങളൊന്നും നല്‍കാതെ മറ്റൊരു സെഞ്ചുറിയിലേക്കാണ് ബാറ്റ് വീശുന്നത്.

മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്. ഇറങ്ങിയത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിച്ചില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്.