ഇന്‍ഡോര്‍: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദ‍ര്‍ഭ പിടിമുറുക്കുന്നു. ഡല്‍ഹിയുടെ 295 റണ്‍സ് പിന്തുടരുന്ന വിദര്‍ഭക്ക് 233 റണ്‍സിന്‍റെ ലീഡായി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ എഴ് വിക്കറ്റിന് 528 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അക്ഷയ് വാഡ്കറും(133) സിദ്ധേഷ് നേരലും(56) റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. വിദര്‍ഭ ഇതുവരെയും രഞ്ജി ട്രോഫി വിജയിച്ചിട്ടില്ല. 

അക്ഷയ് വാഡ്കറുടെ സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. മൂന്നാം ദിനം നാലിന് 206 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ വിദര്‍ഭയ്ക്ക് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ന് നഷ്ടമായത്. വിദര്‍ഭയ്ക്കായി വസീം ജാഫര്‍ 78 റണ്‍സും ആദിത്യ സര്‍വതെ 79 റണ്‍സുമെടുത്തും പുറത്തായി. ഡല്‍ഹിക്കായി നവ്‌ദീപ് സൈനി മൂന്നും ആകാശ് സുധന്‍ രണ്ടും നിതീഷ് റാണയും കുല്‍വന്ത് കേജ്രോളിയയും ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഗുര്‍ബാനിയുടെ ഹാട്രിക്ക് മികവില്‍ ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് 295 റണ്‍സില്‍ അവസാനിച്ചിരുന്നു. ഡല്‍ഹിക്കായി ഹിമ്മത്ത് സിംഗ് 66 റണ്‍സും നിതീഷ് റാണയും റിഷഭ് പന്തും 21 റണ്‍സ് വീതവുമെടുത്തു. ഹാട്രിക്ക് അടക്കം 59 റണ്‍സ് വഴങ്ങി ഗുര്‍ബാനി ആറു വിക്കറ്റാണ് പിഴുതത്. രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറാണ് 24കാരനായ ഗുര്‍ബാനി.