തുടര്‍തോല്‍വികള്‍ നേരിടുന്ന റയല്‍ മാ‍ഡ്രിഡ് കോച്ച് യൂലെന്‍ ലോപെട്ടോഗിയുടെ ഭാവി പ്രതിസന്ധിയില്‍. ഈമാസം 28ന് നടക്കുന്ന എല്‍ക്ലാസിക്കോ ആയിരിക്കും റയല്‍ കോച്ചിന്‍റെ വിധി നിശ്ചയിക്കുക. സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി റയലിലെത്തിയ ലോപെട്ടൊഗിക്ക് ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില. സി എസ് കെ എമോസ്കോ, സെവിയ, അലാവസ് എന്നിവര്‍ക്കെതിരെ തോല്‍വി. 1985ന് ശേഷം ആദ്യമായാണ് റയലിന് ഇങ്ങനെയൊരു ദുര്‍വിധി.

മാഡ്രിഡ്: തുടര്‍തോല്‍വികള്‍ നേരിടുന്ന റയല്‍ മാ‍ഡ്രിഡ് കോച്ച് യൂലെന്‍ ലോപെട്ടോഗിയുടെ ഭാവി പ്രതിസന്ധിയില്‍. ഈമാസം 28ന് നടക്കുന്ന എല്‍ക്ലാസിക്കോ ആയിരിക്കും റയല്‍ കോച്ചിന്‍റെ വിധി നിശ്ചയിക്കുക. സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി റയലിലെത്തിയ ലോപെട്ടൊഗിക്ക് ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില. സി എസ് കെ എ
മോസ്കോ, സെവിയ, അലാവസ് എന്നിവര്‍ക്കെതിരെ തോല്‍വി. 1985ന് ശേഷം ആദ്യമായാണ് റയലിന് ഇങ്ങനെയൊരു ദുര്‍വിധി.

എട്ട് കളിയില്‍ നാല് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി 14 പോയിന്‍റുള്ള റയല്‍ ലാ ലീഗയില്‍ നാലാം സ്ഥാനത്താണ്. ഗാരെത് ബെയ്ല്‍ അടക്കമുള്ള താരങ്ങളുടെ പരുക്കും മോശം ഫോമുമെല്ലാം ഉണ്ടെങ്കിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ലോപെട്ടോഗിയാണ്. കോച്ചിനെ മാറ്റാന്‍ സമയമായെന്ന് ഒരുവിഭാഗം ആരാധകര്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, റാഫേല്‍ വരാന്‍, ഇസ്കോ, നാച്ചോ, ടോണി ക്രൂസ് എന്നിവര്‍ പരസ്യ പിന്തുണയുമായെത്തിയത് കോച്ചിന് ആശ്വാസമാണ്.

ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് റയലെന്നും ഇവര്‍ചൂണ്ടിക്കാണിക്കുന്നു. റഷ്യന്‍ ലോകകപ്പിനിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലായിരുന്നു സിനദിന്‍ സിദാന്റെ പകരക്കാരനായി സ്പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ലോപെട്ടോഗി റയലിലെത്തിയത്. ടീം താളം കണ്ടെത്താനാവാതെ
തപ്പിത്തടയുമ്പോള്‍ ഈ മാസം 28ന് ബാഴ്‌സലോണയുമായി നടക്കുന്ന എല്‍ ക്ലാസിക്കോയാവും കോച്ചിന്റെ തലവര നിശ്ചയിക്കുക.

അഭിമാനപ്പോരാട്ടത്തില്‍ തിരിച്ചടിനേരിട്ടാല്‍ ലോപെട്ടോഗിയുടെ കസേര തെറിച്ചേക്കും. ഇതിനായി ക്ലബ് മാനേജ്മെന്‍റ് അണിയറയില്‍ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെയും ആഴ്സണല്‍ മുന്‍ പരിശീലകന്‍ ആഴ്സന്‍ വെഗറുടെയും പേരുകളും അടുത്ത സീസണിലെ റയല്‍ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതേസമയം, സിദാന്‍ തന്നെ പരിശീലകനായി തിരിച്ചെത്തുമെന്നും ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും എല്‍ ക്ലാസിക്കോയില്‍ തിരിച്ചടി നേരിട്ടാന്‍ ലോപെട്ടൊഗിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നുറപ്പ്.