തനിക്ക് റയലില്‍ പോകണം; വീണ്ടും ആവര്‍ത്തിച്ച് ബയേണ്‍ താരം
കഴിഞ്ഞ സമ്മറില്‍ ട്രാന്‍സ്‌ഫര്‍ ജാലകം തുറന്നപ്പോള്‍ ലെവന്‍ഡോവസ്‌കിയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ബയേണ്‍ സമ്മതം മൂളിയില്ല.
മ്യൂണിക്ക്: തനിക്ക്ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ബയേൺ മ്യൂണിക്കിനോട് ആവര്‍ത്തിച്ച് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. ജര്‍മന്‍ ക്ലബ്ബില്‍ തന്‍റെ സമയം അവസാനിച്ചതായി ലെവന്‍ഡോവ്സ്കി അധികൃതരെ അറിയിച്ചു. റയൽ മാഡ്രിഡിലേക്ക് മാറാനാണ് പോളിഷ് സ്ട്രൈക്കറുടെ താത്പര്യം. എന്നാല്‍, ലെവന്‍ഡോവ്സ്കിയുടെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ബയേൺ ഇതുവരെ തയ്യാറായിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡും പോളിഷ് താരത്തിനായി രംഗത്തുണ്ട്.
2021 ജൂണിലാണ് ലെവന്‍ഡോവ്സ്കിയുമായുള്ള ബയേണിന്‍റെ കരാര്‍ അവസാനിക്കുന്നത്. 2014ൽ ബൊറൂസിയയിൽ നിന്ന് ബയേണിലെത്തിയ ലെവന്‍ഡോവ്സ്കി 126 മത്സരങ്ങളില്‍ 106 ഗോള്‍ നേടിയിട്ടുണ്ട്. വരുന്ന സീസണില്‍ യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബില്‍ കളിക്കുവാനും ടീം വിടുവാനുമുള്ള ആഗ്രഹം ഏജന്റ് മുഖേന താരം ടീം മാനേജ്‌മെന്റിനെ നേരത്തേ അറിയിച്ചിരുന്നു. നെയ്‌മറിനെ പിഎസ്‌ജിയില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഏജന്റായി വിശേഷിക്കപ്പെടുന്ന പിനി സഹാവിയെ നിയമിച്ചാണ് കൂടുമാറ്റത്തിനുള്ള കരുക്കള്‍ നീക്കിയത്.
ഇതോടെ യൂറോപ്പിനെ ഞെട്ടിക്കുന്ന പണമൊഴുകുന്ന ട്രാന്‍സ്‌ഫറാണ് താരം ലക്ഷ്യമിടുന്നതെന്ന് ഉറപ്പായി. കഴിഞ്ഞ സമ്മറില്‍ ട്രാന്‍സ്‌ഫര്‍ ജാലകം തുറന്നപ്പോള്‍ ലെവന്‍ഡോവസ്‌കിയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ബയേണ്‍ സമ്മതം മൂളിയില്ല.
കഴിഞ്ഞ അഞ്ചു സീസണുകളില്‍ ബുണ്ടസ് ലീഗില്‍ മൂന്നു വട്ടവും ടോപ് സ്‌കോറര്‍ പട്ടം സ്വന്തമാക്കിയ താരമാണ് ലെവന്‍ഡോവസ്‌കി. ലെവന്‍ഡോവസ്‌കി ചെയ്യനാകുന്നതെല്ലാം ടീമിനായി ചെയ്‌തെന്നും ഇനി മാറ്റം വേണമെന്നുമുള്ള ആഗ്രമാണ് താരത്തിനുണെന്നാണ് സഹാവി വ്യക്തമാക്കിയത്. എന്നാല്‍, താരം ടീമില്‍ തുടരുമെന്ന പ്രതീക്ഷയാണ് ബയേണ്‍ പുലര്‍ത്തുന്നത്. നേരത്ത, ലെവന്‍ഡോവസ്‌കി ടീം വിടുമെന്ന കാര്യത്തില്‍ അസ്വസ്ഥമാകണ്ടെന്നും അദ്ദേഹവുമായി 2021 വരെ കരാര്‍ നിലവിലുണ്ടെന്നും ബയേണ്‍ സിഇഒ കാള്‍ ഹെയ്‌ന്‍സ് റുമ്മെനിജി ആരാധകരോട് പറഞ്ഞിരുന്നു.