ഏകദിനശൈലിയില്‍ ബാറ്റ് വീശി തുടങ്ങിയ രോഹിത് ആദ്യ 51 റണ്‍സടിക്കാല്‍ 43 പന്തുകളെടുത്തെങ്കില്‍ അടുത്ത 18 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സായിരുന്നു.

കൊളംബോ: വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. നിദാഹാസ് ട്രോഫി ട്വന്റി-20യിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് രോഹിത്തിന്റെ ഇന്നിംഗ്സാണ്. ഏകദിനശൈലിയില്‍ ബാറ്റ് വീശി തുടങ്ങിയ രോഹിത് ആദ്യ 51 റണ്‍സടിക്കാല്‍ 43 പന്തുകളെടുത്തെങ്കില്‍ അടുത്ത 18 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായി തിളങ്ങിയിരുന്നില്ല. കരുതലോടെയായിരുന്നു രോഹിത് തുടങ്ങിയത്. നിയുറപ്പിക്കുംവരെ കാര്യമായ വമ്പനടികള്‍ക്കൊന്നും മുതിര്‍ന്നില്ല. മത്സരത്തില്‍ അഞ്ച് സിക്സറുകള്‍ പറത്തിയ രോഹിത്ത് ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും ഉടമയായി.

74 സിക്സറുകള്‍ അടിച്ചിട്ടുളള യുവരാജ് സിംഗിനെയാണ് ഇന്ന് രോഹിത് മറികടന്നത്. 54 സിക്സറുകള്‍ അടിച്ചിട്ടുള്ള സുരേഷ് റെയ്നയാണ് പട്ടികയില്‍ മൂന്നാമത്. 42 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് ട്വന്റി-20 കരിയറിലെ വേഗം കുറഞ്ഞ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. മുമ്പ് 44 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതാണ് രോഹിത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി.