ബലാത്സംഗ പരാതിയിലെ അന്വേഷണത്തിനിടെ റൊണാള്‍ഡോ ഇന്ന് കളത്തില്‍
ബലാത്സംഗപരാതിയിൽ അന്വേഷണം നേരിടുന്നതിനിടെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളത്തിൽ. ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിനായി ഇന്ന് റൊണാള്‍ഡോ കളിക്കുമെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു.യുഡിനീസാണ് എതിരാളികള്‍.
ടൂറിന്‍: ബലാത്സംഗപരാതിയിൽ അന്വേഷണം നേരിടുന്നതിനിടെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളത്തിൽ. ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിനായി ഇന്ന് റൊണാള്‍ഡോ കളിക്കുമെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു.യുഡിനീസാണ് എതിരാളികള്‍.
വിവാദങ്ങള്‍ റൊണാള്‍ഡോയെ ബാധിക്കുന്നില്ലെന്നും , സൂപ്പര്‍ താരം ശാന്തനാണെന്നും അല്ലെഗ്രി പറഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ യംങ് ബോയ്സിനെതിരായ കഴിഞ്ഞ മത്സരം സസ്പെന്‍ഷന്‍ കാരണം റൊണാള്‍ഡോക്ക് നഷ്ടമായിരുന്നു.
റൊണാള്‍ഡോയെ കുറിച്ച് ഉയര്‍ന്ന ആരോപണം ആശങ്കയുണര്‍ത്തുന്നതാണെന്ന് സ്പോൺസര്‍മാര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് താരം മത്സരതതിനിറങ്ങുന്നത്. അതേസമയം സ്പാനിഷ് ലീഗില്‍ റയൽ മാഡ്രിഡ് ഇന്നിറങ്ങും. അലാവസ് ആണ് എതിരാളികള്‍.
2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന് അമേരിക്കന്‍ സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. അവരുമായുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്റെ വാദം.
എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വലിയ വിവാദത്തിന് വഴിവെച്ചതോടെ നവംബര്‍ വരെ തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് റൊണാള്‍ഡോ തന്നെ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ഫെര്‍ണാണ്ടോ ഗോമസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റൊണാള്‍ഡോ പോളണ്ടിനെതിരെയും സ്കോട്ട്‍ലന്‍ഡിനെതിരെയുമുള്ള മത്സരങ്ങളില്‍ ടീമിലുണ്ടാവില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തനിക്ക് ദേശീയ ടീമിനോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മയാണ് അഭാവത്തിന് കാരണമെന്ന് കരുതരുതെന്നും റൊണാള്‍ഡോ പരിശീലകനോട് വിശദീകരിച്ചിട്ടുണ്ട്.