ദില്ലി: സപിൻ ബൗളിങിനെ നേരിടുന്നതിൽ ചില ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടുന്നുവെന്ന് ഇന്ത്യൻ ഒാപ്പണർ അജിങ്ക്യ രഹാനെ. യുസ്വേന്ദ്ര ചഹാലും കുൽദീപ് യാദവും ഇന്ത്യൻ ടീമിന്‍റെ മികച്ച സൂചനകളാണ്. ഇരുവരും മികച്ച നിലവാരം പുലർത്തുന്ന സ്പിന്നർമാരാണ്. മധ്യഒാവറുകളിൽ വിക്കറ്റ് എടുക്കുന്നത് മാത്രമല്ല, റൺസ് വിട്ടുകൊടുക്കാത്തതും ഇരുവരുടെയും മികവാണ്. ഇരുവരും ദിവസം ചെല്ലുന്തോറും മെച്ചപ്പെടുന്ന താരങ്ങളാണെന്നും രഹാനെ പറഞ്ഞു. 

ഭാവിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. സ്വതസിദ്ധമായ കളിയിലേക്ക് മടങ്ങി മികച്ച പ്രകടനം നടത്തുക എന്നതിനാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. എപ്പോഴും സെഞ്ച്വറി അടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. നിർണായകമായ 45-50 റൺസുകളും തുല്യപ്രാധാന്യമുള്ളതാണ്. പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും രഹാനെ പറഞ്ഞു. ആസ്ട്രേലിയക്കെതിരെ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായി മാധ്യമളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസ്റ്റർബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നെറ്റ് പ്രാക്ടീസിങിനിടെ നൽകിയ ഉപദേശങ്ങളെ കുറിച്ചും രഹാനെ തുറന്നുപറഞ്ഞു. നാല് ദിവസം മുമ്പ് സച്ചിൻ നെറ്റ് സെഷനിൽ ഉണ്ടായിരുന്നു. സ്വതസിദ്ധമായ ഗെയിമിലേക്ക് മടങ്ങാൻ അദ്ദേഹം എന്നോട് പറഞ്ഞു. നല്ല മാനസികാവസ്ഥയോടെയുള്ള തയാറെടുക്കാനും സച്ചിൻ പറഞ്ഞു. മാനസികമായ ഒരുക്കത്തെക്കുറിച്ചും എങ്ങനെ മാനസികമായി ശക്തനായി നിൽക്കാമെന്നും സച്ചിൻ സംസാരിച്ചതായും രഹാനെ വെളിപ്പെടുത്തി. സച്ചിന്‍റെ സംസാരത്തിലൂടെ ഒരുപാട് ആത്മവിശ്വാസം ലഭിച്ചതായും താരം പറഞ്ഞു.

ഞായറാഴ്ച ഇൻഡോറിലാണ് മൂന്നാം ഏകദിനം. മാച്ചിൽ ആത്മവിശ്വാസത്തോടെയാണ് ടീം ഇറങ്ങുന്നതെന്ന് രഹാനെ പറഞ്ഞു. ശിഖർ ധവാന്‍റെ അഭാവത്തിലാണ് രഹാനെ രോഹിത് ശർമക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഒാപ്പണിങിനായി നിയോഗിക്കപ്പെട്ടത്.