ജയസൂര്യക്കെതിരേ ഐസിസി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം
ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങളില്‍ ഈ മാസമാദ്യം അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ദുബായ്: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരേ ഐസിസി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം. അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ ജയസൂര്യ ലംഘിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. സംഭവത്തിൽ 49 വയസുകാരനായ ജയസൂര്യ കുറ്റക്കാരനാണെന്നും ഐസിസി വ്യക്തമാക്കി.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങളില്‍ ഈ മാസമാദ്യം അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒത്തുകളി അടക്കമുള്ള ആരോപണങ്ങളിൽ നടന്ന അന്വേഷണത്തിൽ ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല.
ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ഐസിസി കുറ്റപ്പെടുത്തുന്നു. 2017 ജൂലൈയിൽ നടന്ന ശ്രീലങ്ക-സിംബാബ്വേ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ടാണ് സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്ന ജയസൂര്യക്കെതിരേ ആരോപണമുയർന്നതെന്നാണ് റിപ്പോർട്ട്.
ജയസൂര്യ അന്വേഷണത്തെ തടസപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും ഐസിസി കുറ്റപ്പെടുത്തി. സംഭവത്തിൽ 14 ദിവസത്തിനുള്ളില്‍ മറുപടി നല്കാന് ജയസൂര്യക്ക് ഐസിസി അന്ത്യശാസനം നൽകി.