സഞ്ജുവിനെതിരായ നടപടിയെക്കുറിച്ച് രോഹന്‍ പ്രേം
കൊച്ചി: സഞ്ജു സാംസണെതിരായ ആരോപണത്തിൽ കെസിഎ അച്ചടക്കസമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരള രഞ്ജി ക്യാപ്റ്റന്‍ രോഹന്‍ പ്രേം. സഞ്ജു ഡ്രെസ്സിംഗ് റൂമിൽ ബാറ്റ് തല്ലിത്തകര്‍ത്തത് മികച്ച സ്കോര്‍ നേടാത്തതിലെ നിരാശ കാരണമാകുമെന്നും രോഹന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രഞ്ജി ട്രോഫി മത്സരത്തിനിടെ അധികൃതരുടെ അനുവാദമില്ലാതെ കേരള ക്യാംപ് വിട്ടുപോയി എന്നതടക്കമുള്ള ആരോപണങ്ങളാണ് സഞ്ജു സാംസണെതിരെ കെസിഎ ഭാരവാഹികള്‍ ഉന്നയിച്ചത്. വിവാദങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച 4 അംഗ അച്ചടക്കസമിതി അടുത്തയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും .
അടുത്ത വെള്ളിയാഴ്ച സമിതിക്ക് മുന്നിൽ ഹാജരാകാന്‍ സഞ്ജു സാംസണോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ക്യാപ്റ്റന്‍ രോഹന്‍ പ്രേം , പരിശീലകന്‍ ടിനു യോഹന്നാന്‍. മാനേജര്‍ യു മനോജ് എന്നിവര്‍ വ്യാഴാഴ്ച
സമിതിക്ക് മുന്നിലെത്തി റിപ്പോര്‍ട്ട് നല്‍കും.
അതേസമയം സഞ്ജു ഡ്രെസ്സിംഗ് റൂമില്‍ ബാറ്റ് തല്ലിത്തകര്‍ത്ത് മികച്ച സ്കോര്‍ നേടാത്തതിലുള്ള സ്വാഭാവിക നിരാശ കാരണമാകുമെന്ന് ക്യാപ്റ്റന്‍ രോഹന്‍ പ്രേം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു വിവാദമുയര്‍ന്ന ശേഷം കേരള ക്യാംപില്‍ നിന്നൊരാള്‍ പരസ്യമായി പ്രതികരിക്കുന്നത് ആദ്യമായാണ്.