ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ബാറ്റിംഗ് ഓർഡറിൽ താഴേക്ക് തള്ളപ്പെടുകയും ചെയ്തതോടെ ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഒരു ഘട്ടം സഞ്ജുവിന് ഉണ്ടായിരുന്നു.
ഡബ്ലിൻ: കരിയറിലെ ഏറ്റവും കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം ടി20 ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായ മൂന്ന് അർധസെഞ്ചുറികളുമായി ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നിലെ വിജയരഹസ്യം തുറന്നു പറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസിലന്‍ഡിനെതിരായ ഫൈനലിൽ 46 പന്തിൽ 89 റൺസ് അടിച്ചുകൂട്ടി 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സ്വന്തമാക്കിയ സഞ്ജു, തന്‍റെ ഈ വമ്പൻ തിരിച്ചുവരവിന് പിന്നിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി നടത്തിയ വൈകാരികമായ ഒരു സംഭാഷണമാണെന്ന് വെളിപ്പെടുത്തി.
ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ബാറ്റിംഗ് ഓർഡറിൽ താഴേക്ക് തള്ളപ്പെടുകയും ചെയ്തതോടെ ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഒരു ഘട്ടം സഞ്ജുവിന് ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പുറത്തിരിക്കേണ്ടി വന്ന ആ കഠിനമായ കാലഘട്ടത്തിലാണ് സഞ്ജു സച്ചിന്‍റെ സഹായം തേടുന്നത്.
ഓസ്‌ട്രേലിയയിൽ കളിക്കാൻ അവസരം കിട്ടാതെ പുറത്തിരുന്നപ്പോൾ, മാനസികമായി ഞാൻ ഏറെ തളർന്നിരുന്നു. ആ സമയത്താണ് ഞാൻ സച്ചിൻ സാറിനെ വിളിക്കുന്നത്. ഞങ്ങൾ ദീർഘനേരം സംസാരിച്ചു. കളിയിലുടനീളം പാലിക്കേണ്ട വ്യക്തതയെക്കുറിച്ചും ഗെയിം പ്ലാനുകളെക്കുറിച്ചും കൃത്യമായ ഉപദേശം തന്ന അദ്ദേഹം ലോകകപ്പ് സമയത്തും ഞാൻ എങ്ങനെയിരിക്കുന്നു എന്ന് വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം പങ്കെടുത്ത പ്രത്യേക അഭിമുഖത്തിൽ സഞ്ജു വെളിപ്പെടുത്തി.
സഞ്ജു, ഞാൻ വളരെക്കാലമായി ഈ ഗെയിമിന്‍റെ ഭാഗമാണ്. എന്‍റെ കരിയറിൽ ഞാൻ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരുകാര്യം എനിക്ക് ഉറപ്പുനൽകാൻ കഴിയും; നീ ഈ കളിയോട് 100 ശതമാനം സമർപ്പണബോധം കാണിക്കുകയും അതിനെ പൂർണ്ണമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ, കളി നിനക്ക് എപ്പോഴെങ്കിലും അത് പലിശസഹിതം തിരിച്ചുതരുമെന്നായിരുന്നു സച്ചിന്‍ സാര്‍ എന്നോട് പറഞ്ഞത്. ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് പ്രകടനത്തിന് ശേഷം താന്‍ ആദ്യം ചെയ്തത് സച്ചിന് മെസ്സേജ് അയക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. സാർ, നിങ്ങൾ പറഞ്ഞത് ഒടുവിൽ യാഥാർത്ഥ്യമായിരിക്കുന്നു എന്നായിരുന്നു സച്ചിന് സഞ്ജു അയച്ച സന്ദേശം.
2015-ൽ അരങ്ങേറ്റം കുറിച്ചിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടീമിൽ സ്ഥിരതയില്ലാതെ വന്നും പോയുമിരുന്ന സഞ്ജു, തന്‍റെ മാനസികാവസ്ഥയിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞു. എപ്പോഴും പോസിറ്റീവായിരിക്കണം, ശക്തനായിരിക്കണം എന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഉള്ളിൽ എനിക്ക് അങ്ങനെ തോന്നാറില്ലായിരുന്നു. ഒടുവിൽ ശക്തനായി അഭിനയിക്കുന്നത് ഞാൻ നിർത്തി. എനിക്ക് വിഷമം തോന്നുമ്പോൾ ഞാൻ അത് തുറന്നു പ്രകടിപ്പിച്ചു. ആ സത്യസന്ധതയാണ് എന്നെ മെച്ചപ്പെടാൻ സഹായിച്ചതെന്ന് സഞ്ജു പറഞ്ഞു. മറ്റുള്ളവരെ നോക്കാതെ സ്വന്തം കരുത്തിൽ വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുക എന്ന ബൊപ്പണ്ണയുടെ വാക്കുകൾ തനിക്കും ഏറെ ഊർജ്ജം നൽകിയതായി സഞ്ജു കൂട്ടിച്ചേർത്തു.
