കൊളംബോ: ലോകം കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായ ഓള്‍റൗണ്ടറാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യ. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിന്‍റെ ശൈലി മാറ്റിയെഴുതിയ താരം. കൂറ്റനടികള്‍ കൊണ്ട് ടെസ്റ്റ് മൈതാനങ്ങളിലേക്ക് കാണികളെ തിരിച്ചെത്തിച്ചതില്‍ പ്രധാനി ജയസൂര്യയാണ്. 1996 ലോകപ്പ് നേടിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായ ജയസൂര്യ ബൗളറായി ടീമിലെത്തി ബൗളര്‍മാരെ തല്ലിച്ചതച്ച താരമായാണ് അറിയപ്പെടുന്നത്.

വിരമിച്ചിട്ടും ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ക്രിക്കറ്റ് ഭരണതലത്തില്‍ സജീവമാണ്. എന്നാല്‍ 48കാരനായ സനത് ജയസൂര്യ കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ജയസൂര്യ ശസ്ത്രക്രിയയ്ക്കായി മെല്‍ബണിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലാണ്. ജയസൂര്യക്കായി പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തി.

ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുളള ജയസൂര്യ ടെസ്റ്റില്‍ 6973 റണ്‍സും ഏകദിനത്തില്‍ 13,430 നേടിയിട്ടുണ്ട്. അതേസമയം ഏകദിനത്തില്‍ 323 വിക്കറ്റും ടെസ്റ്റില്‍ 98 വിക്കറ്റും നേടാനും ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ താരം ഇന്ത്യക്കെതിരായ പരമ്പര തോല്‍വിയെ തുടര്‍ന്ന് സ്ഥാനം രാജി വെച്ചിരുന്നു.

Scroll to load tweet…