ജയദേവ് ഉനാദ്കട്ട് നയിക്കുന്ന സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത് ചേതേശ്വര്‍ പൂജാരയും ഷെൽഡൺ ജാക്സണുമാണ്. ഫായിസ് ഫസല്‍ നായകനായ വിദര്‍ഭയാകട്ടെ കേരളത്തെ തകര്‍ത്ത ഉമേഷ് യാദവിന്‍റെ പന്തുകളിലാണ് പ്രതീക്ഷ വയ്ക്കുന്നത്
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയുടെ മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കി സൗരാഷ്ട്ര. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത നിലവിലെ ജേതാക്കള്‍ക്ക് സൗരാഷ്ട്രയുടെ പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 67 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ വിദര്‍ഭ തകര്‍ച്ച മുന്നില്‍ കാണുകയാണ്.
കന്നിക്കിരീടം ലക്ഷ്യമിടുന്ന സൗരാഷ്ട്രയ്ക്കു വേണ്ടി നായകന്‍ ജയദേവ് ഉനാദ്‍കട്ട് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ സെഷനില്‍ വീണ മൂന്ന് വിക്കറ്റില്‍ രണ്ടും ഉനാദാണ് സ്വന്തമാക്കിയത്. ഓപ്പണര്‍ രാമസ്വാമിയെയും വസീം ജാഫറിനെയുമാണ് ഉനാദ്‍കട്ട് പുറത്താക്കിയത്. ഫസലാകട്ടെ റണ്‍ഔട്ട് ആകുകയും ചെയ്തു. രാമസ്വാമി രണ്ടും ഫസല്‍ 16 ഉം വസീം ജാഫര്‍ 23 റണ്‍സും വീതം നേടിയാണ് പുറത്തായത്.
കലെ 17 റണ്‍സോടെയും ഗണേഷ് സതീഷ് ഒരു റണ്ണോടെയും ക്രീസിലുണ്ട്. 9 ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് ഉനാദ്ഘട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരില്‍ 5 ദിവസം കലാശപോരാട്ടം നീണ്ടുനില്‍ക്കും.
നേരത്തെ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കന്നി കിരീടം തേടിയിറങ്ങുമ്പോള്‍ സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നല്‍കുന്നതും മറ്റൊന്നല്ല.
ജയദേവ് ഉനാദ്കട്ട് നയിക്കുന്ന സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത് ചേതേശ്വര്‍ പൂജാരയും ഷെൽഡൺ ജാക്സണുമാണ്. ഫായിസ് ഫസല്‍ നായകനായ വിദര്‍ഭയാകട്ടെ കേരളത്തെ തകര്‍ത്ത ഉമേഷ് യാദവിന്‍റെ പന്തുകളിലാണ് പ്രതീക്ഷ വയ്ക്കുന്നത്. 2013 ലും 2016 ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.
