ഷമിയുടെ സ്‌നേഹം കെട്ടിച്ചമച്ചതാണ്. ഈ ഫോട്ടോകളെടുത്തത് ഞാന്‍ തന്നെയാണെന്നും ഹസിന്‍ പറഞ്ഞു.

കൊല്‍ക്കത്ത: മുഹമ്മദ് ഷമി- ഹസിന്‍ ജഹാന്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഇരുവരും രംഗത്ത്. ഒത്തുക്കളിച്ചെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിലേറ്റാമെന്ന് ഷമി പറഞ്ഞു. നേരത്തെ, ഷമി പാക്ക് വനിതയില്‍ നിന്ന് പണം വാങ്ങി ഒത്തുക്കളിച്ചെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ബിസിസിഐ അഴിമതി വിരുദ്ധ ചീഫ് നീരജ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷമി.

ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഷമി പറഞ്ഞു. വിവാഹത്തെ കുറിച്ചോ അതിലുണ്ടായ കുട്ടികളെ കുറിച്ചോ ഹസിന്‍ പറഞ്ഞിരുന്നില്ല. മാത്രമല്ല, സഹോദരിയുടെ കുട്ടികളാണെന്ന വെളിപ്പെടുത്തലാണ് ഹസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഷമി പറഞ്ഞു.

എന്നാല്‍ മകളുമായുള്ള ബന്ധത്തെ ഹസിന്‍ ചോദ്യം ചെയ്തു. ഉത്തരവാദിത്ത്വമില്ലാത്ത ഭര്‍ത്താവാണ് ഷമിയെന്നായിരുന്നു ഹസിന്റെ പുതിയ ആരോപണം. ഷമി മകളുമൊത്തുള്ള ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ഷമിയുടെ സ്‌നേഹം കെട്ടിച്ചമച്ചതാണ്. ഈ ഫോട്ടോകളെടുത്തത് ഞാന്‍ തന്നെയാണെന്നും ഹസിന്‍ പറഞ്ഞു. മകളെ തൊടാന്‍ പോലും ഷമി ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ അയാള്‍ക്ക് കുരുക്കില്‍ നിന്ന് പുറത്ത് വരാന്‍ വഴിയുന്നില്ല. മകളെ ഉപയോഗിച്ച് സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഷമി.