ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍
ദുബായ്: ശശാങ്ക് മനോഹര്‍ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മറ്റ് പേരുകളൊന്നും നിര്‍ദേശിക്കപ്പെടാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. രണ്ടു വര്‍ഷത്തേക്കാണ് മനോഹറിന്റെ കാലാവധി. പുതിയ ഭരണഘടന പ്രകാരം പ്രസിഡന്‍റ് സ്ഥാനം ഇല്ലാതായെന്നും ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മഹാരാഷ്ടയിലെ പ്രമുഖ അഭിഭാഷകനായ മനോഹര്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഐസിസി ചെയര്‍മാനാവാന്‍ വേണ്ടിയല്ല രാജിയെന്ന് മനോഹര്‍ വിശദീകരിച്ചിരുന്നു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാന്‍ ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടെന്നും നിസഹയാവസ്ഥയില്‍ തുടരുന്നതില്‍ അര്‍ഥമില്ലാത്തതിനാലാണ് രാജിയെന്നുമായിരുന്നു വിശദീകരണം.
ഐസിസിയുടെ തെരഞ്ഞെടുക്കപ്പെടുന്ന സ്വതന്ത്ര ചുമതലയുള്ള ആദ്യ ചെയര്‍മാനാണ് ശശാങ്ക് മനോഹര്‍. ശശാങ്ക് മനോഹര്‍ രാജിവെച്ച ഒഴിവില്‍ ബിസിസിഐ സെക്രട്ടറിയായ അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.