ടി20യില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ ധവാന്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ മികച്ച സ്കോറിലെത്തിയത് ശീഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ്. ധവാന്‍റെ വെടിക്കെട്ടില്‍ ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 174 റണ്‍സെടുത്തു. ഇന്ത്യ ഒമ്പതിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ തുടക്കത്തില്‍‍ പതറിയെങ്കിലും ധവാന്‍ അതിവേഗം സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.

ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 49 പന്തില്‍ ആറ് വീതം ബൗണ്ടറികള്‍ സഹിതം 90 റണ്‍സാണ് ധവാന്‍ നേടിയത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ടി20യില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ ധവാന്‍ സ്വന്തമാക്കി. വ്യക്തിഗത സ്കോര്‍ 83 റണ്‍സില്‍ നില്‍ക്കേ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്‍റെ നിലവിലെ ഉയര്‍ന്ന സ്കോര്‍ ധവാന്‍ മറികടന്നു.

2017ല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലങ്കക്കെതിരെ കുറിച്ച 82 റണ്‍സാണ് ധവാന് മുമ്പില്‍ വഴിമാറിയത്. എന്നാല്‍ സെഞ്ചുറി തികയ്ക്കുമെന്ന തോന്നിച്ച ധവാനെ 18-ാം ഓവറിലെ അവസാന പന്തില്‍ 90ല്‍ നില്‍ക്കേ ഗുണതിലക പെരേരയുടെ കയ്യിലെത്തിച്ച് പുറത്താക്കുകയായിരുന്നു. ടി20ല്‍ ധവാന്‍റെ അഞ്ചാം അര്‍ദ്ധ സെഞ്ചുറിയാണ് ശ്രീലങ്കക്കെതിരെ പ്രേമദാസയില്‍ പിറന്നത്.