കൊല്‍ക്കത്ത: അടുത്ത ലോകകപ്പില്‍ നായകസ്ഥാനത്ത് ധോണി ഉണ്ടാകുന്നത് അത്ഭുതമായിരിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ ഗൗരവകരമായി ആലോചിക്കണമെന്നും ഗാംഗുലി പറഞ്ഞു. 'ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാഷ്ട്രങ്ങളും നാലോ അഞ്ചോ വര്‍ഷത്തിനകം എന്താണ് സംഭവിക്കുക എന്നതു കൂടി കണക്കിലെടുത്താണ് തീരുമാനങ്ങളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്യുക. 

മൂന്നോ നാലോ വര്‍ഷത്തിനു ശേഷവും ഇന്ത്യയുടെ നായക സ്ഥാനത്ത് ധോണിയെ സെലക്ടര്‍മാര്‍ കാണുന്നുണ്ടോ എന്നത് പരമപ്രധാനമായ കാര്യമാണ്. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഇതനുസരിച്ചുള്ള തീരുമാനമാണ് വേണ്ടത്. ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ അത് അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ധോണി തന്നെ തുടരേണ്ടതുണ്ട്' ഗാംഗുലി പറയുന്നു.

'ധോണി ക്രിക്കറ്റിനോട് വിടപറയണെന്നല്ല താന്‍ പറയുന്നത്, ഏകദിന, ട്വന്റി20 ക്രിക്കറ്റില്‍ ധോണി ഇനിയും കളി തുടരണം' ദാദ കൂട്ടിച്ചേര്‍ത്തു. 'കൊഹ്‌ലിയെ നായക സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് ധോണിയുടെ ഭാവി കൂടി മുന്നില്‍ കണ്ടു വേണം. ഒരു തരത്തിലുള്ള അനാദരവും അയാള്‍ അര്‍ഹിക്കുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍മാരിലൊരാളാണ് ധോണി. അതില്‍ തര്‍ക്കമില്ല'