കേപ്‌ടൗണ്‍: ബൗളിംഗ് പെരുമായുമായെത്തിയ ദക്ഷിണാഫ്രിക്കയെ ആദ്യടെസ്റ്റില്‍ എറിഞ്ഞിട്ട് ഇന്ത്യ. ന്യൂലന്‍ഡിലെ ഗ്രീന്‍ ടോപ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ രണ്ടും ഷമിയും ഭൂമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ എല്‍ഗാറിനെ(0) നഷ്ടമായി. അടുത്ത ഓവറുകളില്‍ മക്രം(5), അംല(3) എന്നിവരും ഭുവനേശ്വര്‍കുമാറിന് കീഴടങ്ങിയതോടെ മൂന്നിന് 12 റണ്‍സ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എബി ഡിവില്ലേഴ്സ്-ഫാഫ് ഡുപ്ലസി സഖ്യം ആതിഥേയരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ സ്കോര്‍ 126ല്‍ നില്‍ക്കേ 65 റണ്‍സെടുത്ത ഡിവില്ലേഴ്സിനെ പുറത്താക്കി ഭൂംമ്ര കൂട്ടുകെട്ട് പൊളിച്ചു. 

അധികം വൈകാതെ ഫാഫ് ഡുപ്ലസി പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് പവലിയനിലേക്ക് മടങ്ങി. ഫിലാന്‍ഡറിനെ കൂട്ടുപിടിച്ച് 43 റണ്‍സെടുത്ത ഡി കോക്ക് ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ച് ഭുവി ഒരിക്കല്‍ കൂടി വില്ലനായി. ഫിലാന്‍ഡര്‍ 23 റണ്‍സും കേശവ് മഹാരാജ് 35 റണ്‍സും റബാദ 26 റണ്‍സുമെടുത്ത് വാലറ്റത്ത് ചെറുത്തുനിന്നു. എന്നാല്‍ 73-ാം ഓവറില്‍ മോണി മോര്‍ക്കലിനെ അശ്വിന്‍ എല്‍ബിഡബ്ലുവില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 286ല്‍ അവസാനിച്ചു.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാത്ത പിച്ചില്‍ അശ്വിന്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നര്‍. ഷാമി, ഭുവനേശ്വര്‍കുമാര്‍, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബൗളര്‍മാര്‍. രഹാനെ പുറത്തിരുന്നപ്പോള്‍ രോഹിത് ശര്‍മ ടീമിലെത്തി. മുരളി വിജയ്‌ക്കൊപ്പം ശീഖര്‍ ധവാനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക നാലു പേസറും ഒരു സ്പിന്നറും എന്ന കോമ്പിനേഷനിലാണ് ടീമിനെ ഇറക്കുന്നത്. സ്റ്റെയിന്‍, മോര്‍ക്കല്‍, റബാഡ, ഫിലാന്‍ഡര്‍, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ബൗളര്‍മാര്‍.