ലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ലങ്ക 193ല്‍ പുറത്തായപ്പോള്‍ ഡുമിനിയുടെ അര്‍ദ്ധ സെഞ്ചുറിയും ഡു പ്ലസിസ്, ഡി കോക്ക് എന്നിവരുടെ ബാറ്റിംഗ് മികവുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. റബാഡ, ഷംസി എന്നിവരുടെ നാല് വിക്കറ്റ് പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ നടുവൊടിച്ചത്.

ധാംബുള്ള: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അര്‍ദ്ധ സെഞ്ചുറി നേടിയ ഡുമിനിയാണ്(53) അനായാസ വിജയം 31 ഓവറില്‍ സമ്മാനിച്ചത്. 47 റണ്‍സ് വീതമെടുത്ത നായകന്‍ ഫാഫ് ഡു പ്ലസിസും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്‍റണ്‍ ഡി കോക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. 

എന്നാല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അഖില ധനഞ്ജയ മാത്രമാണ് ലങ്കയ്ക്ക് ആശ്വസിക്കാനുള്ളത്. സുരങ്ക ലക്‌മലും ലക്ഷണ്‍ സണ്ടകനും ഓരോ വിക്കറ്റ് വീഴ്‌ത്തി. 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 34.3 ഓവറില്‍ 193ന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ കഗിസോ റബാഡയും തബ്രൈസ് ഷംസിയുമാണ് ലങ്കയുടെ നടുവൊടിച്ചത്. ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റ് വീഴ്‌ത്തി.

ഡിക്ക്‌വെല്ല, മെന്‍ഡിസ്, മാത്യൂസ്, ജയസൂര്യ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 81 റണ്‍സുമായി കുശാല്‍ പെരേരെയും 49 റണ്‍സുമായി തിസാര പെരേരയും ലങ്കയെ വന്‍ വീഴ്‌ച്ചയില്‍ നിന്ന് രക്ഷിച്ചു. മറുപടി ബാറ്റിംഗില്‍ അംലയെയും മര്‍ക്രാമിനെയും തുടക്കത്തിലെ നഷ്ടമായിട്ടു ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ പ്രോട്ടീസ് മുന്നിലെത്തി.