നിദാഹസ് ട്രോഫി  ഫൈനലിന് ശേഷമാണ് ശ്രീലങ്കന്‍ കാണികള്‍  ഇന്ത്യന്‍ ടീമിന് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയത്. എതിരാളികള്‍ ശ്രീലങ്കയല്ലെങ്കില്‍ കൂടി കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ ആരാധകരുടേയും പിന്തുണ ഇന്ത്യന്‍ ടീമിനായിരുന്നു.

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകരുടെ ആദരം. നിദാഹസ് ട്രോഫി ഫൈനലിന് ശേഷമാണ് ശ്രീലങ്കന്‍ കാണികള്‍ ഇന്ത്യന്‍ ടീമിന് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയത്. എതിരാളികള്‍ ശ്രീലങ്കയല്ലെങ്കില്‍ കൂടി കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ ആരാധകരുടേയും പിന്തുണ ഇന്ത്യന്‍ ടീമിനായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനോടുള്ള എതിര്‍പ്പ് തന്നെയാണ് ലങ്കന്‍ ആരാധകരെ ഇങ്ങനെ ചിന്തിപ്പിച്ചത്. ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്നിരുന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തികിന്റെ സിക്‌സാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 

മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീലങ്കയുടെ ദേശീയ പതാകയോടൊപ്പം ഗ്രൗണ്ടിനെ വലം വച്ചിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങള്‍ രാജ്യത്തോട് കാണിച്ച ബഹുമാനവും ആദരവും ശ്രീലങ്കന്‍ കാണികളെ അത്ഭുതപ്പെടുത്തി. ശ്രീലങ്കയുടെ 70ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരേ രണ്ട് മത്സരങ്ങളിലും ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. 

മാത്രമല്ല, ലങ്ക - ബംഗ്ലാദേശ് രണ്ടാം മത്സരത്തിനിടെ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത സംഭവങ്ങളും ബംഗ്ലാ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. ഇതൊക്കെയായിരുന്നു ബംഗ്ലാ ടീമിനെതിരേ തിരിയാന്‍ ലങ്കന്‍ ആരാധകരെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ടീമിന്റെ പന്ത്രണ്ടാമനായിരുന്നു ലങ്കന്‍ ആരാധകര്‍. ശ്രീലങ്കന്‍ താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഷാക്കിബ് അല്‍ ഹസനേയും നൂറുല്‍ ഹസനേയും ഐസിസി പിഴ ചുമത്തിയിരുന്നു. ഇന്നലെ തിങ്ങിനിറഞ്ഞ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ ആവേശത്തിലായിരുന്നു ലങ്കന്‍ ആരാധകര്‍.