പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം എന്ത്‌ക്കൊണ്ട് വീണ്ടും അപ്പീലിന് പോയില്ലെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്.

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം എന്ത്‌ക്കൊണ്ട് വീണ്ടും അപ്പീലിന് പോയില്ലെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ പിന്നീട് അപ്പീലിന് പോകാതിരുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 

സ്മിത്ത് തുടര്‍ന്നു... ആ തെറ്റിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. എന്റെ ഭാഗത്ത് നിന്നുള്ള ഒരു ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുക്കൊണ്ട് തന്നെയാണ് വീണ്ടുമൊരു അപ്പീലിന് ശ്രമിക്കാതിരുന്നത്. ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ഒരുപാട് ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെ കടന്ന് പോയി. ഈ ദിവസങ്ങളില്‍ എല്ലാവരും സഹായവുമായെത്തി. കൂടെ നിന്നവരുടെ പിന്തുണ വലുതായിരുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ദിവസങ്ങള്‍ കടന്ന് പോയിരിക്കുന്നു.

അന്ന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്. എന്നാലിപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 30നാണ് സ്മിത്തും വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് അവസാനിക്കുക. ഒരു വര്‍ഷത്തെ വിലക്കാണ് മൂവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ മാസം മുതല്‍ മൂവര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.