ജര്‍മനിക്കായി ലോകകപ്പില്‍ ബൂട്ടണിഞ്ഞ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ ഗോമസ് 78 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 

ബര്‍ലിന്‍‍: ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ ഗോമസ് റഷ്യന്‍ ലോകകപ്പില്‍ കളിച്ചിരുന്നു. ജര്‍മന്‍ കുപ്പായത്തില്‍ 78 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടാനായി. യുവതാരങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ മാറിക്കൊടുക്കുന്നു എന്ന് ഗോമസ് വിരമിക്കല്‍ സന്ദേശത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അപ്രതീക്ഷിത കാരണങ്ങളാല്‍ പരിശീലകന്‍ തിരിച്ചുവിളിച്ചാല്‍ മാത്രമേ ടീമിലേക്ക് മടങ്ങിയെത്തൂവെന്നും ഗോമസ് വ്യക്തമാക്കി. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം പുറത്തായ ശേഷം വിരമിക്കുന്ന രണ്ടാമത്തെ ജര്‍മന്‍ താരമാണ് ഗോമസ്. നേരത്ത മധ്യനിര താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചിരുന്നു. 2007ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആയിരുന്നു ഗോമസിന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. ജര്‍മന്‍ ക്ലബ് സ്റ്റുറ്റ്ഗാര്‍റ്റുമായി 2020വരെ താരത്തിന് കരാറുണ്ട്.