മെസിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താന്‍ ഛേത്രിക്ക് മൂന്ന് ഗോളുകള്‍ മാത്രം മതി

മുംബൈ: കെനിയക്കെതിരായ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ഇരട്ട ഗോളുമായി നായകന്‍ സുനില്‍ ഛേത്രി പടനയിച്ചപ്പോള്‍ ആഫ്രിക്കന്‍ ശക്തികള്‍ നിഷ്പ്രഭരായി. എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ കൂടിയായതോടZ ലോകഫുട്ബോളില്‍ ദേശീയ ടീമിനായി ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഛേത്രി കുതിപ്പ് തുടരുകയാണ്. ഫുട്ബോള്‍ ലോകത്തെ ഇതിഹാസങ്ങളായി മാറിക്കഴിഞ്ഞ അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെയും നായകന്‍മാരെക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യന്‍ നായകനും.

ഗോള്‍വേട്ടയുടെ കാര്യത്തില്‍ ഇനിയും വിരമിച്ചിട്ടില്ലാത്ത കളിക്കാരുടെ പട്ടികയില്‍ ലോകഫുട്ബോളില്‍ മെസിയും ക്രിസ്റ്റ്യാനോയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ഛേത്രി.

കഴിഞ്ഞ ദിവസം തായ്‌വാനെതിരെ നേടിയ ഹാട്രിക്കോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 59 ആയിരുന്നു. ഇന്നത്തെ ഇരട്ടഗോളുകള്‍ കൂടിയായതോടെ നേട്ടം 61 ആയി. ക്രിസ്റ്റ്യാനോ 81 ഉം മെസി 64 ഉം ഗോളുകളാണ് ദേശീയ ടീമിനായി നേടിയിട്ടുള്ളത്. കൂടുതല്‍ ഗോള്‍നേടിയവരുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്.

ആധുനിക ഫുട്ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താന്‍ ഛേത്രിക്ക് മൂന്ന് ഗോളുകള്‍ മാത്രം മതി. കുറവ് മത്സരങ്ങളുടെ ആനുകൂല്യമാണ് ഛേത്രിയെ തുണയ്ക്കുക. ഇറാന്‍റെ ഇതിഹാസ താരം അലി ദേയിയാണ് ലോകത്തെ മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. 109 തവണയാണ് അലി വലകുലുക്കിയിട്ടുള്ളത്. ഹംഗറിയ്ക്കും സ്പെയിനിനും വേണ്ടി കളിച്ചിട്ടുള്ള പുഷ്കാസാണ് 84 ഗോളുകളുമായി രണ്ടാം സ്ഥാനത്ത്. 77 ഗോള്‍ നേടിയിട്ടുള്ള പെലെ ഏഴാം സ്ഥാനത്താണ്.