ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ യുറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗലിന് തോല്‍വി. സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് പടയുടെ വിജയം. ബ്രീല്‍ എംബോളോ, അഡ്‌മിര്‍ മെഹ്മെദി എന്നിവരാണ് സ്വിസ്റ്റര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ ലാ‌ത്‌വിയ ഒരു ഗോളിന് അന്‍ഡോറയെ തോല്‍പ്പിച്ചപ്പോള്‍ ഹംഗറി-ഫറോവ ഐലന്‍ഡ് മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

അതേസമയം യൂറോകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സിനെ ഗ്രൂപ്പ് എയില്‍ ബെലാറസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പ് എയില്‍ ബള്‍ഗേറിയ വിജയിച്ചപ്പോള്‍ കരുത്തരായ സ്വീഡന്‍-ഹോളണ്ട് മല്‍സരം 1-1ന് സമനിലയില്‍ അവസാനിച്ചു. ഹോളണ്ടിനുവേണ്ടി വെസ്‌ലി സ്‌നൈഡറും സ്വീഡനുവേണ്ടി മാര്‍കസ് ബെര്‍ഗും ഗോളുകള്‍ നേടി. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എച്ചില്‍ ബോസ്‌നിയ ഹെര്‍ഗോവിന, ബെല്‍ജിയം, ഗ്രീസ് ടീമുകള്‍ വിജയിച്ചു. ബെല്‍ജിയത്തിനുവേണ്ടി സൂപ്പര്‍ താരം റൊമേലു ലുകാവു രണ്ടു ഗോളുകള്‍ നേടി. ഗ്രൂപ്പ് ജിയില്‍ അല്‍ബേനിയയും വിജയിച്ചു.