പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജലസാഹസിക കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ  ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് ചെറുവണ്ണൂരില്‍ ക്യാംപ് സംഘടിപ്പിച്ചത്.

കോഴിക്കോട്: വാട്ടര്‍ സ്‌പോര്‍ട്‌സ് ക്യാംപ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജലസാഹസിക കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് ചെറുവണ്ണൂരില്‍ ക്യാംപ് സംഘടിപ്പിച്ചത്.

പുഴയെ അറിയാനും തുഴയെറിയാനും ആര്‍ത്തുല്ലസിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമ്പതോളം കുട്ടികളാണ് ഒരാഴ്ച്ച നീണ്ടു നിന്ന ക്യാംപില്‍ പങ്കെടുത്തത്. ചാലിയാര്‍ പുഴയുടെ ഓളപരപ്പിലൂടെ കയാക്കിങ്, സ്റ്റാന്റപ്പ് പാഡ്‌ലിങ്, സെയിലിങ് തുടങ്ങിയ സാഹസിക കായിക വിനോദത്തിന്റെ രസവും സാഹസികതയുമെല്ലാം പരിപാടിയില്‍ പങ്കെടുത്ത അഞ്ച് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികള്‍ ഒരു പോലെ ആസ്വദിച്ചു. ദേശീയതലത്തില്‍ പ്രശസ്തനായ സെയിലിങ് ഇന്‍സ്ട്രക്റ്റര്‍ അമൃത്കുമാര്‍, ജെല്ലി ഫിഷ്വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പരിശീലകന്‍ ടി. പ്രസാദ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

ചാലിയാര്‍ നദിയിലൂടെയുള്ള യാത്രയിലൂടെ അവിടെയുള്ള ജൈവ വൈവിധ്യങ്ങളെകുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കാനും സാധിച്ചു. ക്യാംപിന്റെ ഭാഗമായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുണ്ടായിരുന്നു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കൊടിത്തോടി, കോഴിക്കോട് റീജിയണല്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപിന്റെ ഭാഗമായി ചാലിയാര്‍ നദിയിലെ മാലിന്യവും കുട്ടികള്‍ ശേഖരിച്ചു. കയാക്കിങ് പോലുള്ള ജലകായിക വിനോദങ്ങള്‍ അഭ്യസിച്ചതോടൊപ്പം പുഴയിലെ മാലിന്യംകൂടി ശേഖരിച്ചതോടെ ഒരുസാമൂഹ്യ പ്രവര്‍ത്തനം കൂടിയായി.