സൂറിച്ച്: ഈ വര്‍ഷത്തെ ഏറ്റവും വലി ഗോള്‍വേട്ടക്കാരന്‍ ആരെന്നറിയാന്‍ ഒരു മാസം മാത്രമാണ് ബാക്കി. ഗോള്‍ പട്ടികയില്‍ ബാ‌ഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയാണ് മുന്നില്‍. എന്നാല്‍ മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് മറ്റൊരു താരം ഗോള്‍വേട്ടയില്‍ മുന്നിലെത്താന്‍ സാധ്യതയുണ്ട്. 56 മത്സരങ്ങളില്‍ 51 ഗോളുകളാണ് മെസിയുടെ പേരിലുളളത്. 

46 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകളുമായി ബയേണ്‍ മ്യൂണിക്കിന്‍റെ ഡച്ച് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി മെസിക്കു തൊട്ടുപിന്നിലുണ്ട്. ബയേണ്‍ മ്യൂണിക്കിന് ഈ വര്‍ഷം ഒമ്പത് മത്സരങ്ങള്‍ കൂടി അവശേഷിക്കേ ലെവന്‍ഡോവ്‌സ്‌കിക്ക് മെസിയെ മറികടക്കാനായേക്കും. എന്നാല്‍ ഒമ്പത് മത്സരങ്ങള്‍ ബാഴ്‌സലോണക്കും ബാക്കിയുണ്ട് എന്നതാണ് മെസിക്ക് ആശ്വാസം നല്‍കുന്നത്.

ടോട്ടന്‍ഹാമിന്‍റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് 42 കളികളില്‍ നിന്ന് 45 ഗോളുകളുമായി മുന്നാമത്. എന്നാല്‍ റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് സ്‌‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 51 കളികളില്‍ നിന്ന് 45 ഗോളുമായി നാലാം സ്ഥാനത്ത് എത്താനെ ആയിട്ടുള്ളൂ. ക്രിസ്റ്റ്യനോ റൊണാള്‍ഡോക്ക് ഈ വര്‍ഷത്തെ ഗോള്‍വേട്ടക്കാരനാകണമെങ്കില്‍ നിലവിലെ പ്രകടനം മതിയാവില്ല.