മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസികമായ ഒരു ജയത്തിന്റെ ഓര്‍മ്മയിലാണ് ഇന്ന് ആരാധകര്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002ല്‍ ഇതേദിവസാണ് ഇന്ത്യ നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യ മറികടന്നത്.

വിജയലക്ഷ്യമായ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ പുറത്താകാതെ 87 റണ്‍സെടുത്ത മുഹമ്മദ് കൈഫും, 69 റണ്‍സടിച്ച യുവരാജ് സിംഗുമാണ് ജയത്തിലെത്തിച്ചത്. 5 വിക്കറ്റിന് 146 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറിയശേഷമാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്. 43 പന്തില്‍ 60 റണ്‍സെടുത്ത നായകന്‍ സൗരവ് ഗാംഗുലിയുടെഗ്സും നിര്‍ണായകമായി.

സച്ചിന്‍ 14 റണ്‍സിന് പുറത്തായിരുന്നു. വിജയത്തിന് ശഷം നായകന്‍ ഗാംഗുലി ജേഴ്‌സി ഊരി വീശി ആഹ്ലാദം പ്രകടിപ്പിച്ചതും ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍. ഇംഗ്ലീഷ് താരം ഫ്ലിന്റോഫ് ജേഴ്‌സിയൂരി വാങ്കഡേയിലൂടെ ഓടിയതിന് പകരം വീട്ടുകയായിരുന്നു നീലപ്പടയുടെ നായകന്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവനിരക്ക് ആത്മവിശ്വാസം പകര്‍ന്ന ജയം എന്നാണ് നാറ്റ് വെസ്റ്റ് നേട്ട്ത്തെ ഗാംഗുലി ഓര്‍മ്മിക്കുന്നത്. സച്ചിന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പുറത്തായപ്പോള്‍ തോല്‍വി മുന്നില്‍ കണ്ടെന്നും ഗാംഗുലി സമ്മതിക്കുന്നു.