കൊവിഡ് 19: താരങ്ങളുടെ പ്രതിഷേധം ഫലംകണ്ടു; ഒളിംപിക് കമ്മിറ്റിക്ക് ഒടുവില്‍ ബോധോദയം
മുൻനിശ്ചയിച്ചപ്രകാരം ഒളിംപിക്സ് നടക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ടോക്കിയോ: കായികതാരങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചേ ഒളിംപിക്സ് നടത്തിപ്പുമായി മുന്നോട്ടുപോകൂവെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക്. മുൻനിശ്ചയിച്ചപ്രകാരം ഒളിംപിക്സ് നടക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പരിശീലനംപോലും നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒളിംപിക്സ് നടത്തുക അപടകരമാണെന്നാണ് താരങ്ങൾ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ 220 താരങ്ങളാണ് ഐഒസിയെ പ്രതിഷേധം അറിയിച്ചത്.
ഒളിംപിക്സിന് ഇനിയും നാലുമാസംകൂടി ശേഷിക്കുന്നുണ്ട്. താരങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നു. അത്‍ലറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഐ ഒ സി ബാധ്യസ്തരാണെന്നും തോമസ് ബാക്ക് പറഞ്ഞു. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒൻപത് വരെയാണ് ടോക്കിയോയിൽ ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്.
ദീപശിഖാ പ്രയാണത്തിന് നിയന്ത്രണം
ടോക്കിയോ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തില്‍ ജപ്പാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കിയാവും ദീപശിഖാ പ്രയാണം നടത്തുക. ഇതിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ച ചില പരിപാടികള്‍ ഉപേക്ഷിച്ചു. ഈമാസം ഇരുപതിനാണ് ദീപശിഖ ജപ്പാനിലെത്തുക. ജപ്പാനിലെ എല്ലാ പ്രവിശ്യകളും ഉള്‍പ്പടെ 121 ദിവസമാണ് ദീപശിഖാ പ്രയാണം നിശ്ചയിച്ചിരിക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക