റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷതയും വീഡിയോ അസിസ്റ്റന്റ് റഫറിയായിരിക്കും.

റിച്ച്: ക്രിക്കറ്റിനും ഹോക്കിക്കും പിന്നാലെ ഫുട്‌ബോളിലും കളിനിയന്ത്രിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം. റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷതയും വീഡിയോ അസിസ്റ്റന്റ് റഫറിയായിരിക്കും. സെരി എ, ബുണ്ടസ് ലിഗ, 2017ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് എന്നിവടങ്ങളിലടക്കം 18 മാസത്തെ പരീക്ഷണത്തിന് ശേഷമാണ് വി എ ആര്‍ ലോകകപ്പില്‍ നടപ്പാക്കാന്‍ ഫിഫ തീരുമാനിച്ചത്. 

ലോകകപ്പ് നിയന്ത്രിക്കുന്ന 36 റഫറിമാര്‍ക്ക് വിഎആര്‍ റഫറീയിങ് പ്രോജക്ട് ലീഡര്‍ റോബര്‍ട്ടോ റൊസേറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. റഫറിമാരെ സഹായിക്കാന്‍ പ്രത്യേക സംഘമുണ്ട്. ഇവര്‍ കളിയുടെ എല്ലാ കോണുകളില്‍നിന്നുളള ദൃശ്യങ്ങളും പരിശോധിച്ചാണ് റഫറിയെ സഹായിക്കുക. 

ഗോള്‍, പെനാല്‍റ്റി, ഫൗള്‍, കൂട്ടപ്പൊരിച്ചിലിനിടയില്‍ കളിക്കാരെ കൃത്യമായി തിരിച്ചറിയുക എന്നിവയ്ക്കാണ് റഫറിക്ക് വീഡിയോ സഹായം ലഭ്യമാവുക. വീഡിയോ സഹായം കിട്ടുന്നതോടെ, പറന്നുവീണും, അഭിനയിച്ചുമൊക്കെ റഫറിയെ കബളിപ്പിക്കുന്ന കളിക്കാരുടെ കുതന്ത്രങ്ങളും ഇല്ലാതാവുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.