രഞ്ജി ട്രോഫി കിരീടം നേടി വിദര്‍ഭയ്‌ക്ക് ചരിത്രനേട്ടം. കരുത്തരായ ദില്ലിയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് വിദര്‍ഭ കന്നി രഞ്ജി കിരീടം നേടിയത്. 29 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയതീരമണഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 252 റണ്‍സ് ലീഡ് വഴങ്ങിയ ദില്ലി രണ്ടാം ഇന്നിംഗ്സിൽ 280 റണ്‍സിന് പുറത്തായതോടെയാണ് വിദര്‍ഭ ജയം ഉറപ്പിച്ചത്. വിദര്‍ഭ ഓപ്പണര്‍ വാസിം ജാഫറിന്റെ ഒമ്പതാമത്തെ രഞ്ജി കിരീടമായിരുന്നു ഇത്. ഇതിന് മുമ്പ് എട്ടുതവണ മുംബൈയ്‌ക്കൊപ്പമായിരുന്നു ജാഫറിന്റെ കിരീടങ്ങള്‍. വിദര്‍ഭയ്ക്കൊപ്പമുള്ള ജാഫറിന്റെ ആദ്യ കിരീടമായിരുന്നു ഇത്. പരമ്പരാഗത ശക്തികളെയെല്ലാ മറികടന്ന് ആദ്യമായി രഞ്ജി ഫൈനലിലെത്തിയ വിദര്‍ഭ കിരീടത്തോടെ മടങ്ങുമ്പോള്‍ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പുതുശക്തികളുടെ ഉദയമായി അത് മാറി. ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്ക് ഉള്‍പ്പടെ ആറുവിക്കറ്റെടുത്ത രജനീഷ് ഗുര്‍ബാനിയാണ് മാൻ ഓഫ് ദ മാച്ച്.
സ്‌കോര്‍-
ദില്ലി- 295, 280(ധ്രുവ് ഷോറെ 62, നിതിഷ് റാണ 64; അക്ഷയ് വഖാറെ 4/95)
വിദര്‍ഭ- 547 & ഒന്നിന് 32 (സഞ്ജയ് രാമസ്വാമി 9* ; വാസിം ജാഫര്‍ 17* ;കുൽവന്ത് കെജ്റോലിയ 1/21)
