പാരാലിംപിക്സ് താരങ്ങളെ ഖേല്‍ രത്നയ്ക്ക് നേരിട്ട് ശുപാര്‍ശ ചെയ്യാനാവില്ലെന്ന് കായികമന്ത്രി
ദില്ലി: പാരാലിംപിക്സിൽ മെഡൽ നേടിയ താരങ്ങളെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് നേരിട്ട് ശുപാർശ ചെയ്യാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. പാരാലിംപിക്സിൽ നാല് ഇന്ത്യൻ താരങ്ങൾ റിയോയിൽ മെഡൽ നേടിയത് രാജ്യത്തിന്റെ അഭിമാനമുയർത്തി. എന്നാൽ പുരസ്കാരത്തിന്റെ കാര്യത്തിൽ നിലവിലെ നയം അനുസരിച്ച് പാരാലിംപിക്സിലെ താരങ്ങൾക്ക് നേരിട്ട് ഖേൽരത്ന നൽകാൻ കഴിയില്ലെന്ന് ഗോയൽ അഹമ്മദാബാദിൽ പറഞ്ഞു.
എന്നാൽ ഈ വിഷയം സർക്കാർ സജീവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒളിംപിക്സ് നടക്കുമ്പോള്‍ പൊതുവേദിയില്‍ എത്തിയാല്‍ എവിടെ മെഡലുകള്‍ എന്ന ഒറ്റ ചോദ്യമേ ആളുകള്‍ക്ക് ചോദിക്കാനുണ്ടായിരുന്നുള്ളു. നമ്മുടെ താരങ്ങള്‍ നന്നായി പരിശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ടാണ് മെഡല്‍ നേടാനാവാത പോയത്. എന്നാല്‍ പാരാലംപിക്സില്‍ മെഡല്‍ നേടി താരങ്ങള്‍ ഇപ്പോള്‍ നമ്മുടെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണെന്നും ഗോയല്‍ പറഞ്ഞു.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന റിയോ പാരാലിമ്പിക്സിൽ ഇന്ത്യ രണ്ട് സ്വർണമുൾപ്പെടെ നാല് മെഡലുകൾ നേടിയിട്ടുണ്ട്. ഒളിംപിക്സിൽ മെഡൽ നേടുന്ന താരങ്ങൾക്ക് നേരിട്ട് ഖേൽരത്ന പുരസ്കാരം ലഭിക്കുന്ന സാഹചര്യത്തിലാണ് ഭിന്നശേഷിയുള്ള താരങ്ങൾക്ക് ഈ അവഗണന. ചൊവ്വാഴ്ച തന്റെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തി ജാവലിന്‍ താരം ദേവേന്ദ്ര ജലാറിയ പാരാംലിംപിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സമ്മാനിച്ചിരുന്നു. ഹൈ ജംപില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.