ഓള്‍റൗണ്ടറായ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല 

കൊളംബോ: നിദാഹാസ് ട്രോഫിയിലെ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് വിജയ്ക്ക് ഇന്ത്യ അവസരം നല്‍കിയത്. അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും രണ്ട് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി വിജയ് ശങ്കര്‍ ടീം മാനേജ്മെന്‍റിന്‍റെ വിശ്വാസം കാത്തു. ബാറ്റിംഗില്‍ വിജയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ് 26കാരനായ ഈ മീഡിയം പേസ് ഓള്‍റൗണ്ടര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2012ല്‍ വിദര്‍ഭയ്ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 34 മത്സരങ്ങളില്‍ നിന്ന് 49.14 ശരാശരിയില്‍ 1671 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും 10 അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. ആകെ 27 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 52 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.