വിരാട് കോലി വിവിയന്‍ റിച്ചാര്‍ഡ്സിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം അരവിന്ദ ഡിസില്‍വ. കോലിയുടെ ആത്മവിശ്വാസവും അക്രമണോല്‍സുകതയും ഇഷ്ടപ്പെടുന്നു. ഓസ്ട്രേലിയയില്‍ അവരെ കോലി നേരിട്ട രീതി പ്രശംസനീയമാണ്. സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ കോലിക്കാവുമെന്ന് അരവിന്ദ ഡിസില്‍വ പറയുന്നു. അക്രമണോല്‍സുക ബാറ്റിംഗ് കൊണ്ട് ലോകത്തെ വിറപ്പിച്ച താരമാണ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്.

ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും ദീര്‍ഘകാല പദ്ധതികളാണവശ്യമെന്നും മുന്‍ താരം പറഞ്ഞു. എതിരാളികളെ ഭയപ്പെടുത്താന്‍ കഴിയുന്ന ബോളര്‍മാരെയാണ് ശ്രീലങ്കക്കാവശ്യമെന്നും അരവിന്ദ ഡിസില്‍വ പറഞ്ഞു.

ശ്രീലങ്കന്‍ താരങ്ങളായ നിരോഷന്‍ ഡിക്ക്വല്ലയുടെയും കുശാല്‍ മെന്‍റിസിന്‍റെയും മികച്ച പ്രകടനത്തെയും ഡിസില്‍വ പ്രശംസിച്ചു. അരവിന്ദ ഡിസില്‍വ ശ്രീലങ്കക്കായി ഏകദിനത്തില്‍ 9284 റണ്‍സും ടെസ്റ്റില്‍ 6361 റണ്‍സും നേടിയിട്ടുണ്ട്.