ബംഗലൂരു: വിരാട് കൊഹ്‌ലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തമ്മിലുള്ള താരതമ്യങ്ങള്‍ തുടരുന്നതിനിടെ ഐപിഎല്ലില്‍ സച്ചിന് മാത്രം സ്വന്തമായൊരു റെക്കോര്‍ഡ് മറികടക്കാനൊരുങ്ങുകയാണ് ബംഗലൂരു നായകന്‍. ഐപിഎല്ലിലെ മൂന്ന് സീസണുകളില്‍ 500 റണ്‍സിലധികം നേടുന്ന ആദ്യ താരവും ക്യാപ്റ്റനുമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലിയുടെ കൈയകലത്തിലുള്ളത്.

67 റണ്‍സ് കൂടി നേടിയാല്‍ കൊഹ്‌ലിക്ക് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവും. നിലവില്‍ രണ്ട് സീസണുകളില്‍ 500 റണ്‍സിലധികം നേടിയിട്ടുള്ള സച്ചിന്റെ റെക്കോര്‍ഡിനൊപ്പമാണ് കൊഹ്‌ലി. തുടര്‍ച്ചയായ തോല്‍വികളോടെ പ്ലേ ഓഫ് സാധ്യതകള്‍തന്നെ ത്രിശങ്കുവിലാണെങ്കിലും റോയല്‍ ചലഞ്ചേഴ്സിന് ഇനി ഐപിഎല്ലില്‍ അഞ്ച് കളികള്‍ കൂടി ബാക്കിയുണ്ട്. അഞ്ച് മത്സരവും ജയിച്ചാലെ പ്ലേ ഓഫിലേക്ക് ബംഗലൂരുവിവിന് എന്തെങ്കിലും സാധ്യതകളുള്ളു. ശേഷിക്കുന്ന അഞ്ച് കളികളില്‍ നിന്ന് 67 റണ്‍സ് നേടുകയെന്നത് കൊഹ്‌ലിയെ സംബന്ധിച്ചിടത്തോളം നിലവിലെ ഫോമില്‍ അസാധ്യമായ കാര്യമല്ല.

433 റണ്‍സുമായി കൊഹ്‌ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 2010ലും(618 റണ്‍സ്), 2011ലും(553 റണ്‍സ്) ആണ് സച്ചിന്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത്. കൊഹ്‌ലിയാകട്ടെ 2013ലും(634 റണ്‍സ്) 2015ലും(505 റണ്‍സ്) അടിച്ചിരുന്നു. കൊഹ്‌ലി 2013ല്‍ നേടിയ 634 റണ്‍സ് ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്.