ബംഗലൂരു: വിരാട് കൊഹ്‌ലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തമ്മിലുള്ള താരതമ്യങ്ങള്‍ തുടരുന്നതിനിടെ ഐപിഎല്ലില്‍ സച്ചിന് മാത്രം സ്വന്തമായൊരു റെക്കോര്‍ഡും മറികടന്ന് കുതിക്കുക്കയാണ് ബംഗലൂരു നായകന്‍ വിരാട് കൊഹ്‌ലി. ഇന്നലെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെ സെഞ്ചുറി നേടിയതോടെ ഐപിഎല്ലിലെ മൂന്ന് സീസണുകളില്‍ 500 റണ്‍സിലധികം നേടുന്ന ആദ്യ താരവും ക്യാപ്റ്റനുമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലിയുടെ സ്വന്തമാക്കിയത്.

ഇന്നലത്തെ മത്സരത്തിനിറങ്ങുമ്പോള്‍ 67 റണ്‍സ് കൂടിയായിരുന്നു കൊഹ്‌ലിക്ക് 500 തികയ്ക്കാന്‍ വേണ്ടിയിരുന്നത്. 58 പന്തില്‍ 108 റണ്‍സുമായി കൊഹ്‌ലി ബംഗലൂരുവിന്റെ വിജശില്‍പിയായി. ഇന്നലത്തെ സെഞ്ചുറിയോടെ ഒരു ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കൊഹ്‌ലി സ്വന്തമാക്കി.

എട്ട് കളികളില്‍ 541 റണ്‍സുമായി കൊഹ്‌ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 2010ലും(618 റണ്‍സ്), 2011ലും(553 റണ്‍സ്) ആണ് സച്ചിന്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത്. കൊഹ്‌ലിയാകട്ടെ 2013ലും(634 റണ്‍സ്) 2015ലും(505 റണ്‍സ്) അടിച്ചിരുന്നു. കൊഹ്‌ലി 2013ല്‍ നേടിയ 634 റണ്‍സ് ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്.