കോലിയുടെ ഡിസ്കിന് പരിക്കേറ്റുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ബംഗലൂരു: ജൂലായില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വലിയ തിരിച്ചടി. കോലിയുടെ കഴുത്തിന് വേദിനയുള്ളതിനാല്‍ സറേക്കായി കൗണ്ടി കളിക്കാനുള്ള തീരുമാനം പുന:പരിശോധിക്കേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സറേക്കായി കൗണ്ടി കളിക്കാനുള്ള തീരുമാനം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും ജോലിഭാരം കുറക്കുന്നതിനും പരിക്ക് വഷളാകാതിരിക്കാനുമായി കോലിയുടെ കൗണ്ടി സീസണ്‍ വെട്ടിക്കുറക്കാനുള്ള സാധ്യതയും ബിസിസിഐ പരിശോധിക്കുന്നുണ്ട്. കോലിയുടെ ഡിസ്കിന് പരിക്കേറ്റുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരിന്റെ ഫിറ്റ്നെസ് ചല‌ഞ്ചിന്റെ ഭാഗമായി കോലിയുടെ വര്‍ക്കൗട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇത് അടുത്ത ദീവസങ്ങളില്‍ ചിത്രീകരിച്ചതാണെന്നും അതിനാല്‍ കോലിയുടെ ഡിസ്കിന് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. കൗണ്ടി കളിക്കാനായി ജൂണ്‍ 14ന് അഫ്ഗാനെതിരെ നടക്കുന്ന ടെസ്റ്റില്‍ നിന്ന് കോലി നേരത്തെ വിട്ടുനിന്നിരുന്നു.