മെല്‍ബണ്‍: തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും സെ‌ഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍(156) കളംനിറഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. മെല്‍ബണിലെ എംസിജിയില്‍ നടന്ന മൂന്നാമത്തെ മല്‍സരം 117 റണ്‍സിന് ജയിച്ചാണ് ഓസ്‌ട്രേലിയ 3-0ന് ചാപ്പല്‍-ഹാഡ്‌ലി ട്രോഫി സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 36.1 ഓവറില്‍ 147 റണ്‍സിന് പുറത്താകുകയായിരുന്നു. 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. പാറ്റ് കമ്മിണ്‍സ്, ജെയിംസ് ഫോക്ക്നര്‍, ട്രെവിസ് ഹെഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. 34 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്‌ടിലാണ് ടോപ് സ്‌കോറര്‍. രണ്ടു സെഞ്ച്വറി ഉള്‍പ്പടെ മൂന്നു കളികളില്‍നിന്ന് 299 റണ്‍സ് അടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണറാണ് പരമ്പരയിലെ താരവും കളിയിലെ കേമനും.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ടിന് 264 റണ്‍സെടുക്കുകയായിരുന്നു. 128 പന്തില്‍ 156 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിങ് തന്നെയായിരുന്നു ഓസീസ് ഇന്നിംഗ്സിന്റെ സവിശേഷത. 13 ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. വാര്‍ണര്‍ കഴിഞ്ഞാല്‍ 37 റണ്‍സെടുത്ത ട്രെവിസ് ഹെഡാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മൂന്നു വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടാണ് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്.

ആദ്യ മല്‍സരം 68 റണ്‍സിനും രണ്ടാം മല്‍സരം 116 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ജയിച്ചത്.