പന്തെടുത്തപ്പോള്‍ ഹാട്രിക് വിക്കറ്റ് നേടിയ റസ്സല്‍ ബാറ്റ്‌ക്കൊണ്ട് അതിവേഗ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഓള്‍റൗണ്ട് പ്രകടനവുമായി ആന്ദ്രേ റസ്സല്‍. പന്തെടുത്തപ്പോള്‍ ഹാട്രിക് വിക്കറ്റ് നേടിയ റസ്സല്‍ ബാറ്റ്‌ക്കൊണ്ട് അതിവേഗ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ ജമൈക്ക തല്ലവായുടെ ക്യാപ്റ്റനായ റസ്സല്‍ മാസ്മരിക പ്രകടനം നടത്തിയത്. ടോസ് നേടിയ ജമൈക്ക എതിര്‍ ടീമിനെ ബാറ്റിങ്ങിനയച്ചു.

കോളിന്‍ മണ്‍റോ (42 പന്തില്‍ 61), ക്രിസ് ലിന്‍ (27 പന്തില്‍ 46), ബ്രണ്ടന്‍ മക്കല്ലം (27 പന്തില്‍ 56) എന്നിവരുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്തു ട്രിനിബാഗോ. 20ാം ഓവര്‍ എറിഞ്ഞ റസ്സല്‍ മക്കല്ലം, ഡ്വെയ്ന്‍ ബ്രാവോ, ദിനേശ് രാംദിന്‍ എന്നിവരെ മടക്കി അയച്ചു. 

ഒരു മാലപ്പടക്കത്തിനുള്ള മരുന്നിട്ടാണ് റസല്‍ മടങ്ങിയത്. ജമൈക്ക തോല്‍ക്കുമെന്ന് ഉറപ്പച്ചിടത്ത് നിന്ന് ക്യാപ്റ്റന്‍ കൈപ്പിടിച്ച് ഉയര്‍ത്തി. മറപടി ബാറ്റിങ്ങില്‍ ഒരുഘട്ടത്തില്‍ 6.1 ഓവറില്‍ അഞ്ചിന് 41 എന്ന നിലയില്‍ തകര്‍ന്നിരിക്കുമ്പോഴാണ് റസ്സലിന്റ വരവ്. 49 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ അടിച്ചെടുത്തത് 121 റണ്‍സ്. ഇതില്‍ 13 സിക്‌സും ആറ് ഫോറും. ഫലം 19.3 ഓവറില്‍ ജമൈക്ക മത്സരം വരുതിയിലാക്കി. 35 പന്തില്‍ 51 റണ്‍സെടുത്ത കെന്നര്‍ ലൂയിസ് മികച്ച പിന്തുണ നല്‍കി. റസലിന്റെ ബാറ്റിങ് കാണാം..

Scroll to load tweet…