മരണ ബൗണ്‍സറില്‍ ഓസീസ് ബാറ്റ്സ്‌മാന്‍ ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടമായതിന്‍റെ ഞെട്ടല്‍ ക്രിക്കറ്റ് ലോകത്തിന് മാറിയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു ഓസീസ് താരം കൂടി ആരാധകരെയും സഹതാരങ്ങളെയും ആശങ്കയിലാഴ്‌ത്തിയത്.  

സിഡ്‌നി: നാല് വര്‍ഷം മുന്‍പ് ഒരു മരണ ബൗണ്‍സര്‍ ഓസീസ് ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിന്‍റെ ജീവന്‍ എടുത്തതിന്‍റെ ഞെട്ടല്‍ കായിക ലോകത്തിന് മാറിയിട്ടില്ല. ഓസ്‌ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ ദിവസം മറ്റൊരു താരം കൂടി പന്തേറ്റ് നിലംപതിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കയിലായി. ഓസ്‌ട്രേലിയന്‍ ജെഎല്‍ടി ഏകദിന കപ്പില്‍ മുന്‍ ഓസീസ് താരം കാമറോണ്‍ വൈറ്റാണ് അപ്രതീക്ഷിത ബീമറില്‍ വേദനയേറ്റ് പുളഞ്ഞത്. 

ആറടി എട്ടിഞ്ച് ഉയരക്കാരനായ ബില്ലി സ്റ്റാന്‍ലേക്കിന്‍റെ ബീമര്‍ വൈറ്റിന്‍റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. വൈറ്റ് നിലത്തുവീണതോടെ ഉടനെ സഹതാരങ്ങളും ഫിസിയോമാരും ഓടിയെത്തി. അംപയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ വേദന കുറഞ്ഞശേഷം ബാറ്റിംഗ് തുടര്‍ന്ന താരം 35 പന്തില്‍ 10 റണ്‍സാണ് എടുത്തത്. 150 കി.മി വേഗതയില്‍ അപകട ബൗണ്‍സറുകള്‍ എറിയുന്ന താരമാണ് ഉയരക്കാരനായ സ്റ്റാന്‍ലേക്ക്.