മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ മികച്ച കണ്ടെത്തലുകളിലൊന്നാണ് ജസ്‌പ്രീത് ബൂമ്രയെന്ന പേസ് ബൗളര്‍. പ്രത്യേകതരം ബൗളിംഗ് ആക്ഷന്‍ കൊണ്ടായിരുന്നു ബൂമ്ര ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ അവസാന ഓവറുകളില്‍ യോര്‍ക്കറുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ വട്ടംചുറ്റിക്കുന്ന ബൗളറെന്ന നിലയില്‍ ബൂമ്ര അതിവേഗം ടീം ഇന്ത്യയിലെ സ്ഥിര സാന്നിധ്യമായി. ഇത്തവണ ഐപിഎല്ലില്‍ 1.2 കോടി രൂപയ്ക്കാണ് ബൂമ്രയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണിപ്പോള്‍ ബൂമ്ര. എന്നാല്‍ ബൂമ്രയുടെ മുത്തശ്ശന്‍ സാന്റോക് സിംഗ് ബൂമ്രയാകട്ടെ ഇപ്പോഴും ഉത്തരാഖണ്ഡിലെ കിച്ചായില്‍ ഓട്ടോ റിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. 84കാരനായ സാന്റോക് സിംഗ് കൊച്ചുമകനെ കാണുന്നതാകട്ടെ ടിവിയില്‍ ക്രിക്കറ്റ് വരുമ്പോഴും.

എന്തുകൊണ്ട് സാന്റോക് സിംഗ് ഒറ്റപ്പെട്ടവനായി എന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന് പറയാന്‍ വലിയൊരു കഥയുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും വിജയിച്ച ബിസിനസുകാരനായിരുന്നു സാന്റോക് സിംഗ്. ഗുജറാത്തില്‍ സ്വന്തമായി മൂന്ന് ഫാട്കറികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ പിതാവ് ജസ്ബീര്‍ സിംഗായിരുന്നു കച്ചവടത്തില്‍ സാന്റോകിന്റെ പ്രധാന സഹായി. എന്നാല്‍ 2001ല്‍ ജസ്ബീറിന്റെ അപ്രതീക്ഷിത മരണത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ആരും ശ്രദ്ധിക്കാനില്ലാതായതോടെ ബിസിനസുകള്‍ ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി.

ബിസിനസ് തകര്‍ന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ താറുമാറായി. കടം തിരിച്ചടക്കാന്‍ പോലും വഴിയില്ലാതെ വളരെ ബുദ്ധിമുട്ടി. ഒടുവില്‍ എല്ലാ ഫാക്ടറികളും വിറ്റ് കടം വീട്ടി സാന്റോക് സിംഗ് ഉത്തരാഖണ്ഡിലെ കിച്ചയിലെത്തി. അവിടെ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു സാന്റോക് സിംഗിന്റെ താമസം.സ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു ജസ്പ്രീത് ബൂമ്രയുടെ അമ്മ ദല്‍ജിത് പിന്നീട് ഒറ്റയ്ക്കാണ് അന്ന് ഏഴു വയസുകാരനായിരുന്ന ജസ്പ്രീത് ബൂമ്രയെ പഠിപ്പിച്ചതും ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയതുമെല്ലാം.

ബൂമ്രയുടെ കുട്ടിക്കാലത്തെ ചിത്രവുമായി സാന്റോക് സിംഗ്

ഉത്തരാഖണ്ഡിലെത്തിയ സാന്റോക് സിംഗ് നാല് ട്രക്കുകള്‍ വാങ്ങി പുതിയ ബിസിനസ് തുടങ്ങിയെങ്കിലും അതും പൊളിഞ്ഞു. പിന്നീടാണ് ഓട്ടോ റിക്ഷ ഓടിച്ച് ഉപജീവനം തുടങ്ങിയത്. തന്റെ മറ്റൊരു മകനൊപ്പം കിച്ചായിലെ ഒറ്റ മുറി അപാര്‍ട്‌മെന്റിലാണ് സാന്റോക് സിംഗിന്റെ ഇപ്പോഴത്തെ താമസം. ജസ്പ്രീതിനെ കാണണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സാന്റോക് പറയുന്നു. അതേസമയം, കുടംബാംഗങ്ങളുമായി വീണ്ടും ഒത്തുചേരാന്‍ ആഗ്രമുണ്ടെന്നും ഇതിനായി ജസ്പ്രീത് ഞങ്ങളെ കാണുകയോ ഞങ്ങള്‍ ജസ്പ്രീതിന്റെ അടുത്ത് പോകുകയോ ചെയ്യുമെന്നും ജസ്പ്രീതിന്റെ അമ്മാവന്‍ ജസ്‌വിന്ദര്‍ സിംഗ് പറഞ്ഞു.