ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റൊണാള്‍ഡോ യുവെയ്ക്കെതിരെ ഹാട്രിക് സ്വന്തമാക്കിയിരുന്നു

ടൂറിന്‍: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചുവട് മാറിയത്. അഭ്യൂഹങ്ങള്‍ ഏറെ പ്രചരിച്ചിരുന്നെങ്കിലും എല്ലാ സീസണിലെയും പോലെ റൊണാള്‍ഡോ റയലില്‍ തന്നെ തുടരുമെന്നുള്ള കണക്കുക്കൂട്ടലിലായിരിന്നു ആരാധകര്‍. എന്നാല്‍, റയലിന്‍റെ ഹൃദയം തകര്‍ത്ത് ലോകകപ്പിനിടെ റോണോ യുവന്‍റസിലെത്തി.

മുപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയെ വലിയ തുക മുടക്കി എന്തിന് ടീമിലെത്തിച്ചു എന്നതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് യുവന്‍റസ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ഫാബിയോ പാരറ്റിസി. ഏപ്രിലില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനലില്‍ തങ്ങള്‍ക്കെതിരായി റൊണാള്‍ഡോ അടിച്ച ബെെസെെക്കിള്‍ ആണ് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ഐഡിയ നല്‍കിയതെന്നാണ് പാരറ്റിസി പറയുന്നത്.

മനോഹരമായ ഗോളായിരുന്നു അത്. യുവെയുടെ അലിയന്‍സ് സ്റ്റേ‍ഡിയം എഴുന്നേറ്റ് നിന്ന് റൊണാള്‍ഡോയ്ക്ക് വേണ്ടി കയ്യടിച്ചു. ഇതിനിടെ തനിക്ക് ലഭിച്ച ആരവങ്ങള്‍ റോണോയെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹത്തിന്‍റെ ഏജന്‍റ് മെന്‍ഡസ് പറഞ്ഞു. മെന്‍ഡസുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം യുവെ പ്രസിഡന്‍റ് ആന്‍ഡ്രിയ ആഗ്നെല്ലിയുമായി സംസാരിച്ചു.

തുക പ്രശ്നമാണെങ്കിലും മുന്നോട്ട് പോകാനായിരുന്നു ക്ലബ്ബിന്‍റെ തീരുമാനം. ക്രിസ്റ്റ്യാനോ ലോകത്തെ ഏറ്റവും കരുത്തുറ്റ കളിക്കാരനാണ്. പിന്നീട് റയലും യുവെയുമായി ചര്‍ച്ചകള്‍ നടന്നുവെന്നും പാരറ്റിസി പറഞ്ഞു. നേരത്തേ, യുവന്‍റസ് ആരാധകര്‍ തന്ന ആദരമാണ് തന്നെ ക്ലബിലേക്ക് അടുപ്പിച്ചതെന്ന് ക്രിസ്റ്റ്യാനോയും വ്യക്തമാക്കിയിരുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ക്ലബ് മാറ്റം.

20 വര്‍ഷങ്ങള്‍ കഴിയുന്നു യുവന്‍റസ് അവസാനമായി ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ട്. ആ നേട്ടത്തിന് ക്ലബിനെ സഹായിക്കണം. ഇന്നിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാനിപ്പോഴും ചെറുപ്പമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. യുവന്റസ് ഇറ്റലിയിലെ വലിയ ക്ലബാണ്. പരിശീലകന്‍ മാസിമിലിയാനോ അല്ലേഗ്രി ലോകത്തെ മികച്ച മാനേജര്‍മാരില്‍ ഒരാളാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.