വിവാഹസൽക്കാരത്തിന് ലങ്കൻ ആരാധകനെ കോലി ക്ഷണിച്ചതിന് പിന്നിൽ?
കഴിഞ്ഞദിവസം മുംബൈയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ വിരുഷ്‌ക്ക വിവാഹ സൽക്കാരത്തിൽ ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍താരങ്ങള്‍ പങ്കെടുത്തിരുന്നു. സച്ചിൻടെൻഡുൽക്കറെയും അമിതാഭ്ബച്ചനെയും പോലെയുള്ള ഇതാഹസങ്ങൾ മുതൽ ധോണിയുടെ മകള്‍ സിവ വരെ മിന്നിത്തിളങ്ങിയ വിവാഹസൽക്കാര പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങിയ പ്രതീതിയായിരുന്നു ഈ ആഘോഷരാവിന്. ഇതിനിടയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനായ ഒരു കുറിയ മനുഷ്യനായിരുന്നു. ലോകത്തെവിടെ ശ്രീലങ്കയുടെ കളിയുണ്ടെങ്കിലും അവിടെ ഉണ്ടാകാറുള്ള ഗയാൻ സേനനായകെ ആയിരുന്നു ആ ശ്രദ്ധാകേന്ദ്രം. ശ്രീലങ്കയുടെ മുൻനിരതാരങ്ങള്‍ക്ക് പോലും ക്ഷണമില്ലാതിരുന്നിട്ടും ഗയാൻ സേനനായകെ എങ്ങനെയാണ് കോലിയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തത്? കോലിയുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ അടുപ്പമല്ല ഗയാൻ സേനനായകെയ്‌ക്ക്. കഴിഞ്ഞ പത്തുവര്‍ഷമായി കോലിയും ഗയാൻ സേനനായകെയും തമ്മിൽ നല്ല അടുപ്പത്തിലാണ്. കോലിയുടെ കളികള്‍ കൃത്യമായി നിരീക്ഷിക്കാറുള്ള ഗയാൻ സേനനായകെ, ഇന്ത്യൻ നായകനെ ഫോണിൽ വിളിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാറുണ്ട്. ഏറെ പ്രാധാന്യത്തോടെ ഗയാൻ സേനനായകെയുടെ നിര്‍ദ്ദേശങ്ങള്‍, കോലി ഉള്‍ക്കൊള്ളാറുമുണ്ട്. വിവാഹസൽക്കാരത്തിൽ പങ്കെടുക്കണമെന്ന് കോലി നേരത്തെതന്നെ ക്ഷണിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക ടി20 മൽസരം കാണാൻ മുംബൈയിലെത്തിയ ഗയാൻ സേനനായകെ, വിവാഹസൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽത്തന്നെ തങ്ങുകയായിരുന്നു. 2007ൽ കൊളംബോയിൽവെച്ച് ശ്രീലങ്കൻതാരം കുമാര്‍ സംഗകാരയാണ്, ഗയാൻ സേനനായകയെ കോലിയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പരിചയപ്പെടൽ പിന്നീട് ഉറ്റസൗഹൃദമായി വളരുകയായിരുന്നു. ഇടയ്‌ക്ക് സേനനായകെയുടെ ചികിൽസയ്‌ക്കായി കോലി പണം നൽകി സഹായിക്കുകയും ചെയ്തിരുന്നു.