ദില്ലി: ദീര്‍ഘനാളിന് ശേഷം യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇതില്‍ തൃപ്തനല്ല പിതാവായ യോഗരാജ് സിംഗ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്കെതിരെ തന്‍റെ ശസ്ത്രുത മറച്ചുവയ്ക്കുന്നില്ല മുന്‍ ഇന്ത്യന്‍ താരം. ധോണിക്കെതികെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് യോഗ്‌രാജ്.

ധോണി നായകസ്ഥാനം ഒഴിഞ്ഞതു കൊണ്ടാണത്രെ യുവിക്ക് ടീം ഇന്ത്യയില്‍ ഇടം ലഭിച്ചത് എന്നാണ് യോഗരാജ് പറയുന്നത്. ഇക്കാര്യം രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും യുവിയുടെ പിതാവ് പറയുന്നു. മഹാരാഷ്ട്ര ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ്‌രാജിന്റെ പ്രതികരണം.

ഏറെ നാളുകള്‍ക്ക് ശേഷമാണ് യുവരാജ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. 2013 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു യുവിയുടെ അവസാന ഏകദിന മത്സരം. യുവരാജ് കളിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നുമാണ് യുവരാജിനെ ടീമിലെടുത്തതിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി പ്രതികരിച്ചിരുന്നത്.

2015 ഐസിസി ലോകകപ്പിന് പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ യുവിയ്ക്ക് ഇടം ലഭിക്കാത്തതാണ് ധോണിയെ യോഗ്രാജിന്റെ മുഖ്യ ശത്രുവാക്കിയത്. യുവിയെ ടീമില്‍ നിന്നും തഴഞ്ഞത് ധോണിയാണെന്ന് യോഗ്രാജ് ഉറച്ചുവിശ്വസിക്കുന്നു.