നീണ്ട 62 വര്‍ഷക്കാലം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിക്കുന്നു. അവസാന ബാച്ചിലുള്ള 36 മിഗ്-21 വിമാനങ്ങളാണ് ഇപ്പോള്‍ വിരമിക്കുന്നത്.
തിരുവനന്തപുരം: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്-21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ കാത്ത മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം, പുതു തലമുറയ്‌ക്ക് വഴിമാറല്‍.
ബിഗ് മിഗ്-21: ഇന്ത്യന്‍ വ്യോമസേനയുടെ മുഖമുദ്ര
മിഖായോൻ-ഗുരേവിച്ച് മിഗ്-21. അതാണ് മിഗ്-21 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യുദ്ധവിമാനങ്ങള്‍. പേരില്‍ തന്നെ ആ പഴയ സോവിയറ്റ് ബന്ധം വ്യക്തം. സോവിയറ്റ് വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് അവതരിപ്പിച്ച ശബ്‌ദാധിവേഗ വിമാനങ്ങളാണ് മിഗ്-21. ലളിതമായ ഡിസൈനും, അതിലെ നീണ്ടുകൂര്‍ത്ത മൂക്കും, ഡെല്‍റ്റാ വിങും, മാക് 2+ വേഗവും, നൊടിയിടയുള്ള കുതിപ്പുമെല്ലാം മിഗ്-21നെ ഗംഭീര്യമാക്കി. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ് മിഗ്-21. സോവിയറ്റ് യൂണിയനും ഇന്ത്യയും ചൈനയും ഇറാഖും വിയറ്റ്‌നാമുമെല്ലാം മിഗ്-21 ഉപയോഗിച്ചു.

മിഖായോൻ ഖുരേവിച്ച് 1950-കളുടെ തുടക്കത്തില്‍ മിഗ് -21-ന്‍റെ മാതൃക വികസിപ്പിച്ചുതുടങ്ങി. 1963-ല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മിഗ്-21 യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ചെത്തി. 1962-ലെ ഇന്തോ-ചൈന യുദ്ധത്തിന് ശേഷമുള്ള പ്രതിരോധ ശക്തിപ്പെടുത്തലിന്‍റെ ഭാഗമായിരുന്നു ഇന്ത്യയിലെത്തിയ മിഗ്-21 ജെറ്റുകള്‍. അവിടുന്നിങ്ങോട്ട് നീണ്ട 62 വര്‍ഷക്കാലം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും കാവലാളുമായി മിഗ്-21.
നാളിതുവരെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് തൊള്ളായിരത്തോളം മിഗ്-21 വിമാനങ്ങളാണ്. രാജ്യത്തിന്‍റെ ആകെ യുദ്ധവിമാനങ്ങളുടെ കണക്കെടുത്താല്‍ അതില്‍ മൂന്നിലൊന്നും ഒരുവേള മിഗ്-21 ആയിരുന്നു. സാങ്കേതികവിദ്യ ഇന്ത്യക്ക് സോവിയറ്റ് യൂണിയന്‍ കൈമാറിയതോടെ മിക്ക മിഗ്-21 ഉം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇവിടത്തന്നെ നിര്‍മ്മിച്ചു. ഇതിലെ അവസാന ബാച്ചിലുള്ള 36 മിഗ്-21 വിമാനങ്ങളാണ് ഇപ്പോള്‍ യാത്രപറയുന്നത്.
എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന മിഗ്-21
ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21ന്‍റെ സംഭാവനകള്‍ ചെറുതല്ല. പാകിസ്ഥാനെതിരായ 1971-ലെ യുദ്ധം, 1999-ലെ കാര്‍ഗില്‍ യുദ്ധം, 2019-ലെ ബലാകോട്ട് വ്യോമാക്രമണം എന്നിവയില്‍ മിഗ്-21 കരുത്തുകാട്ടി. ഏറ്റവുമൊടുവില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍. മിഗ്-21 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കിയത് എണ്ണിയാലൊടുങ്ങാത്ത സേവനവും സുരക്ഷിതത്വവും.
ഇന്ത്യന്‍ വ്യോമസേനയിലെ മിഗ്-21 യുഗം അവസാനിക്കുകയാണ്. 2025 സെപ്റ്റംബര്‍ 26ന് ഔദ്യോഗികമായി മിഗ്-21 യുദ്ധവിമാനങ്ങളോട് ഇന്ത്യന്‍ വ്യോമസേന ഗുഡ്‌ബൈ പറയും. ചണ്ഡീഗഡ് എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ഔദ്യോഗിക വിരമിക്കല്‍ ചടങ്ങ്.
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്നപ്പോഴും ഒരു പഴി മിഗ്-21 യുദ്ധവിമാനങ്ങള്‍ കേട്ടിരുന്നു. 'പറക്കും ശവപ്പെട്ടി' എന്ന ചീത്തപ്പേരായിരുന്നു അത്. ഓടിത്തളര്‍ന്ന മിഗ്-21 വിമാനങ്ങള്‍ അനവധി അപകടങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ വഴിവെച്ചതുതന്നെ കാരണം. മിഗ്-21 വിമാനങ്ങളുടെ അറ്റകുറ്റപ്പണി ദുസ്സഹമായി. മിഗ്-21 അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്കും സിവിലിയന്‍സിനും ജീവന്‍ നഷ്‌ടമായി. ഇനിയാ പഴയ മിഗ്-21 എന്ന ചീറ്റപ്പുലി ഇല്ലെങ്കിലും സാരമില്ല. ഇന്ത്യന്‍ വ്യോമസേന പുത്തന്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. മിഗ്-21 വിരമിക്കുന്നതിന്‍റെ തൊട്ടുതലേന്ന് ഇന്ത്യ പുത്തന്‍ തേജസ് വിമാനങ്ങളുടെ കരാര്‍ ഒപ്പിട്ടു. എങ്കിലും, 62 വര്‍ഷം രാജ്യത്തെ കാത്ത മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.



