ലോക ഇമോജി ദിനത്തോട് അനുബന്ധിച്ച് തകർപ്പൻ ഇമോജികളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനുമൊക്കെ ഇമോജികളിൽ ഇടം പിടിച്ചിട്ടുണ്ട്. 12 പുതിയ ഇമോജികളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഹിജാബ് ധരിച്ച യുവതിയുടെ ഇമോജിക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. 

ഇമോജികളുടെ സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്ന യുണികോഡ് അംഗീകാരവും ഇമോജികൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഹിജാബ് ഉൾപ്പെടുത്തിയതിനെതിരെയും ചിലർ രംഗത്ത് വന്നിട്ടുണ്ട്. ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നേരത്തെ തന്നെ ഈ ഇമോജി അവതരിപ്പിച്ചിരുന്നു. ധ്യാനിക്കുന്ന പുരുഷന്‍, സോബീസ്, സാന്‍വിച്ച്, തേങ്ങ, സീബ്ര, ദിനോസര്‍ തുടങ്ങിയവയും കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐഒഎസ്, മാക് ഒഎസ് . വാച്ച് ഒ എസ് എന്നി പ്ലാറ്റ്ഫോമുകളിലെല്ലാം പുതിയ ഇമോജികള്‍ ലഭ്യമാകും.

ഈ വർഷം അവസാനത്തോടെ ഫോണുകളില്‍ ഇമോജികള്‍ ലഭ്യമായി തുടങ്ങുമെന്ന് ആപ്പിള്‍ അറിയിച്ചു. അടുത്ത മെയില്‍ 69 പുതിയ ഇമോജികള്‍ കൂടി അവതരിപ്പിക്കുമെന്ന് യുണികോ‍ഡും അറിയിച്ചിട്ടുണ്ട്. വാക്കുകളും ആശയങ്ങളും കൈമാറുന്നതില്‍ ഒരു ഇമോജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മെക്സികോ, ബ്രസീല്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്. യുകെ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് ഇമോജി ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി മാത്രം ദിവസം 500 കോടി ഇമോജികള്‍ അയക്കുന്നുണ്ടെന്നാണ് കണക്ക്.