ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായകമായ ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ (ടിഎൽഐ) ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇതോടെ പേടകം ഭൗമ പരിക്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു.  

ന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവ‍ർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനുട്ടും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂ‌ർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു.

അമേരിക്കൻ മാധ്യമങ്ങളുമായി അര മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവച്ചു. കാണുന്ന കാഴ്ചകൾ അതിഗംഭീരവും മനോഹരവുമാണെന്ന് നാല് പേരും പറഞ്ഞപ്പോൾ ദൗത്യത്തിൻ്റെ മഹത്വവും ഗൗരവവും പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്നും കൂട്ടിച്ചേർത്തു. ഭൂമിയിലെ പ്രതിസന്ധികളുടെ കാലത്തെ ബഹിരാകാശ യാത്രയെക്കുറച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാവരും ഒന്നാണെന്ന് പൈലറ്റ് വിക്ടർ ഗ്ലോവർ മറുപടി നൽകി.