മെല്‍ബണ്‍: വിമാനയാത്രയില്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവതിക്ക് പരിക്കേറ്റത്. ബീജിങ്ങില്‍ നിന്നും മെല്‍ബണിലേക്ക് പോകുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. വിമാനത്തില്‍ പാട്ട് കേട്ടുകൊണ്ട് ഉറങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന പൊട്ടിത്തെറി ശബ്ദം യാത്രക്കാര്‍ കേട്ടത്. ഫ്‌ലൈറ്റ് ഉയര്‍ന്ന രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് സാരമായ പൊള്ളലേറ്റു. ഇതിന് പുറമെ തലമുടിക്ക് തീ പിടിക്കുകയും ചെയ്തു. 

മുഖത്ത് തീപടര്‍ന്നുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഇയര്‍ ഫോണിന്റെ വയര്‍ പുറത്തേക്ക് എറിഞ്ഞെങ്കിലും ഹെഡ് ഫോണിനും അതിന്റെ കേബിളിനും പിടിച്ചിരുന്ന തീ കെട്ടിരുന്നില്ല. നിലത്ത് കിടന്നും ചെറുതായി പൊട്ടിത്തെറിച്ചു കൊണ്ട് കത്തിയ ഉപകരണം വെള്ളത്തില്‍ മുക്കിയാണ് അണച്ചത്. ഹെഡ്‌ഫോണിന്റെ ബാറ്ററിയും കവറും ഉരുകി വിമാനത്തിന്റെ നിലത്ത് ഒട്ടിപിടിച്ച നിലയില്‍ ആയിരുന്നു. 

ബാറ്ററി പൊട്ടിത്തറിച്ചതാണ് ഈ അപകടത്തിന് കാരണമെന്ന് വിലയിരുത്തുന്നു.യുവതിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ വിമാന അധികൃതര്‍ തന്നെ നല്‍കി. പ്ലാസ്റ്റിക്ക് കത്തിയതിന്റെയും മുടികത്തിയതിന്റെയും ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.