2022ൽ ടിൻഡറിന്‍റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ആപ്പിളിനെതിരെ ആന്‍റിട്രസ്റ്റ് പരാതി നൽകിയിരുന്നു. 2024ൽ ഐഒഎസ് ആപ്പ് വിപണിയിൽ അന്യായമായ പെരുമാറ്റം ആരോപിച്ച് സിസിഐ ഒരു റിപ്പോർട്ട് പുറത്തിറക്കി.
ദില്ലി: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്തിമ മുന്നറിയിപ്പ് നൽകി. കമ്പനി ഉടൻ മറുപടി നല്‍കിയില്ലെങ്കില്‍ ആപ്പിളിനെതിരെ ഏകപക്ഷീയമായ ആന്‍റിട്രസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ആപ്പിൾ പ്രതികരണം വൈകിപ്പിക്കുകയാണെന്നും അന്വേഷണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിസിഐ ആരോപിക്കപ്പെടുന്നു.
എന്താണ് ഈ വിവാദം?
2022ൽ ടിൻഡറിന്‍റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ആപ്പിളിനെതിരെ ആന്‍റിട്രസ്റ്റ് പരാതി നൽകിയിരുന്നു. ആപ്പ് സ്റ്റോറിലെ തങ്ങളുടെ ആധിപത്യ സ്ഥാനം ആപ്പിൾ ദുരുപയോഗം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് 2024ൽ ഐഒഎസ് ആപ്പ് വിപണിയിൽ അന്യായമായ പെരുമാറ്റം ആരോപിച്ച് സിസിഐ ഒരു റിപ്പോർട്ട് പുറത്തിറക്കി.
38 ബില്യൺ ഡോളർ പിഴ ഈടാക്കുമെന്ന ഭയം
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തങ്ങളുടെ ആഗോള വിറ്റുവരവ് ഉപയോഗിച്ച് പിഴ കണക്കാക്കിയാൽ 38 ബില്യൺ ഡോളർ വരെ പിഴ ഈടാക്കേണ്ടി വരുമെന്ന് ആപ്പിൾ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ആപ്പ് സ്റ്റോറിലെ ആധിപത്യം ആപ്പിൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തൽ ആപ്പിൾ നിഷേധിക്കുന്നു. സിസിഐയുടെ പിഴയെ ദില്ലി ഹൈക്കോടതിയിൽ ആപ്പിൾ ചോദ്യം ചെയ്‌തിട്ടുണ്ട്. ഈ കേസ് ഇപ്പോഴും പരിഗണനയിലാണ്.
കേസ് സ്റ്റേ ചെയ്യാനുള്ള ആവശ്യം സിസിഐ നിരസിച്ചു
ദില്ലി ഹൈക്കോടതിയുടെ തീരുമാനം വരുന്നതുവരെ മുഴുവൻ കേസും സ്റ്റേ ചെയ്യണമെന്ന് ആപ്പിൾ അഭ്യർഥിച്ചതായി സിസിഐ രേഖകൾ പറയുന്നു. എന്നാൽ സിസിഐ ഈ അപേക്ഷ നിരസിച്ചു. അന്വേഷണത്തിലെ കണ്ടെത്തലുകളിൽ എതിർപ്പുകൾ സമർപ്പിക്കാനും പിഴകൾ വിലയിരുത്താൻ സാധാരണയായി ഉപയോഗിക്കുന്ന സാമ്പത്തിക വിശദാംശങ്ങൾ നൽകാനും 2024 ഒക്‌ടോബറില്‍ ആപ്പിളിനോട് സിസിഐ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിനുശേഷം, കമ്പനി ആവർത്തിച്ചുള്ള കാലാവധി നീട്ടി ചോദിക്കുന്നതായും സിസിഐ പറയുന്നു. വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ആവർത്തിച്ച് തീയതികൾ നീട്ടുന്നത് നടപടിക്രമത്തിലെ അച്ചടക്കത്തെ ദുർബലപ്പെടുത്തുമെന്നനും നടപടികൾ സമയബന്ധിതമായ അവസാനിപ്പിക്കുന്നതിനെ തടയുമെന്നും സിസിഐ പുതിയ ഉത്തരവിൽ വ്യക്തമാക്കി.
ഇനി വിട്ടുവീഴ്‌ചകൾ സാധ്യമല്ല
ഇത്തരം അലസത അനിശ്ചിതമായി തുടരാൻ കഴിയില്ലെന്ന് സിസിഐ വ്യക്തമാക്കി. അടുത്ത ആഴ്‌ചയോടെ മറുപടി നൽകാൻ ആപ്പിളിന് കമ്മീഷൻ അന്തിമ അവസരം നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചില്ലെങ്കിൽ കമ്മീഷൻ കേസുമായി മുന്നോട്ട് പോകും. അതേസമയം, സിസിഐ വഴിയുള്ള നിയമനടപടികൾ മുൻകൂട്ടി അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ആപ്പിൾ ഇതിനെ കാണുന്നതെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങൾ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 27ന് നടക്കുന്ന അടുത്ത കോടതി വാദം കേൾക്കുന്നതിന് മുമ്പ് കമ്പനി സിസിഐ ഉത്തരവിനോട് ആപ്പിള്‍ പ്രതികരിക്കാൻ സാധ്യത ഇല്ല എന്നാണ് റിപ്പോർട്ടുകൾ.



