സൈബർ കുറ്റകൃത്യങ്ങളിൽ പ്രതികളെ കണ്ടെത്താൻ എളുപ്പെന്ന് സൈബർ വിദഗ്ധർ. സാധാരണ കുറ്റകൃത്യങ്ങളേക്കാൾ തെളിവുകൾ അവശേഷിക്കുന്നതാണ് ഇതിന് കാരണം. നടി പാർവ്വതിയ്ക്കെതിരെ സോഷ്യൽ മീഡയിലൂടെ അധിക്ഷേപം നടത്തിയവർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും വിദഗ്ധർ മുന്നറിപ്പ് നൽകുന്നു.
നടി പാർവ്വതിയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും അധിക്ഷേപം നടത്തിയവർ സൂക്ഷിക്കുക. നിങ്ങളെ പിടിക്കുക പൊലീസിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്‍റെർനെറ്റിലൂടെയാണ് അധിക്ഷേപം നടത്തിയതെങ്കിൽ ഐപി കണ്ടെത്തിയാൽ ഉടൻ പിടി വീഴും.
സാധാരണ കുറ്റകൃത്യം നടത്തിയാൽ തെളിവ് കണ്ടെത്താൻ പൊലീസിന് ചിലപ്പോൾ സമയമെടുത്തേക്കാം. എന്നാൽ മൊബൈൽ ഫോണോ, കന്പ്യൂട്ടറോ ഉപയോഗിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർ സ്വന്തം മേൽവിലാസം പൊലീസിന് നൽകി കുറ്റകൃത്യം നടത്തുവർക്ക് തുല്യരാണ്.
സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് മൂന്ന് വർഷം വരെയാണ് ശിക്ഷ ലഭിക്കുക. എന്നാൽ കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കി സ്ത്രീകളെ അധിക്ഷേപിച്ചാൽ ശിക്ഷ കടുക്കും. അപകീർത്തികരമായ ഫോട്ടോ പ്രചരിപ്പിച്ച് ഗുരുതരമായ വ്യക്തിഹത്യ നടത്തുന്നവർക്ക് എതിരെ സ്ത്രീ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്താം. സോഷ്യൽ മീഡിയ ഗ്രൂപ്പിലെ അംഗങ്ങൾ നടത്തുന്ന അധിക്ഷേപത്തിന് അഡ്മിനും ധാർമിക ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
