പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. 

ദില്ലി: പാസ്പോർട്ട് ലഭിക്കാന്‍ 'പാസ്‌പോര്‍ട്ട് സേവ' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായതായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പാസ്പോർട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തില്‍ത്തനെ പാസ്‌പോര്‍ട്ട് ലഭിക്കും.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു. എന്‍ഡിഎ സർക്കാർ 251 പുതിയ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സെന്‍ററുകളില്‍ 212 എണ്ണം ആരംഭിച്ചെന്നും സുഷമാ സ്വരാജ് പറഞ്ഞു.