നോര്‍വേ: വിയറ്റ്‌നാം യുദ്ധത്തിന്‍റെ എല്ലാ നൊമ്പരവും പകര്‍ത്തുന്ന ആ ചിത്രം ഫേസ്ബുക്കിന് വെറും നഗ്നത പ്രദര്‍ശനമോ? വിവാദം കനക്കുകയാണ്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്‍റെ ചരിത്ര അടയാളമായി നഗ്നയായി ഓടുന്ന കിം ഫുക്ക് എന്ന ഒമ്പതുവയസ്സുകാരിയുടെ ചിത്രം. 1973ല്‍ ചിത്രമെടുത്ത നിക് ഉറ്റിന് പുലില്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

നോര്‍വേയിലെ പ്രമുഖ പത്രമായ ആഫെന്‍സ്റ്റോണ്‍ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പം ഈ ചിത്രം ചേര്‍ത്തിരുന്നു. പ്രസിദ്ധീകരിച്ച് അല്‍പ സമയം കഴിയുന്നതിനു മുന്‍പേ തന്നെ ഫേസ്ബുക്ക് ഈ ചിത്രം നഗ്നതാ പ്രദര്‍ശനമാണ് എന്ന് കാണിച്ച് നീക്കം ചെയ്യുകയായിരുന്നു. ഫേസ്ബുക്കിന്‍റെ ഈ ചെയ്തിക്കെതിരെ ലോകമാകെ പ്രതിഷേധമുയര്‍ന്നു. നഗ്നത എന്തെന്നും യുദ്ധവിരുദ്ധ ചിത്രമെന്തെന്നും തിരിച്ചറിയാനാവാത്ത മാര്‍ക്ക് സക്കര്‍ബര്‍കിന്‍റെ കഴിവുകേടാണിതെന്ന് പത്രത്തിന്റെ എഡിറ്റര്‍ എസ്പന്‍ ഇജില്‍ ഹാന്‍സന്‍ തുറന്ന കത്തിലൂടെ പ്രതികരിച്ചു.

എന്നാല്‍ തെറ്റ് തിരുത്താന്‍ തയ്യാറാവാതെ പ്രതികരിച്ച എസ്പന്‍ ഇജില്‍ ഹാന്‍സന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യുകയാണ് ചെയ്തത്. ഇത് സക്കര്‍ബര്‍ഗിന്‍റെ അമിതാധികാര പ്രയോഗമാണെന്ന് എസ്പന്‍ ഇജില്‍ ഹാന്‍സന്‍ ഇക്കാര്യത്തോട് പ്രതികരിച്ചു.

തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രം വീണ്ടും പ്രസിദ്ധീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായി.